Thursday , June 26 2025, 5:28 pm

നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മുന്‍ മാനേജര്‍; കേസെടുത്ത് പൊലീസ്

കൊച്ചി: നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ നടനെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. വിപിനെ കൊല്ലുമെന്ന് ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദനെതിരെ വിപിന്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ റിലീസായ ഗെറ്റ് സെറ്റ് ബേബി വന്‍ പരാജയമായി മാറിയെന്നും അന്നുമുതല്‍ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണെന്നും വിപിന്‍ പരാതിയില്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി ഉണ്ണി മുകുന്ദന്‍ അസ്വാരസ്യത്തിലാണ്. ഉണ്ണി മുകുന്ദന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍നിന്ന് നിര്‍മാതാക്കളായ ഗോകുലം മൂവീസ് പിന്മാറി. ഇത് താരത്തിന് വലിയ ഷോക്കായെന്നും പരാതിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞയാഴ്ച റിലീസായ ഒരു പ്രമുഖതാരത്തിന്റെ ചിത്രത്തെ അഭിനന്ദിച്ച് താന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതുകാരണം ഉണ്ണി മുകുന്ദന് തന്നോട് വിദ്വേഷമുണ്ടായി. തുടര്‍ന്ന് മാനേജര്‍ പദവി ഒഴിയാന്‍ അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരം അങ്ങനെ ചെയ്തു. പിന്നാലെ കഴിഞ്ഞദിവസം ഉണ്ണി മുകുന്ദന്‍ ഫോണില്‍ വിളിക്കുകയും നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുറത്ത് എവിടെയെങ്കിലുംവെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് അപ്രതീക്ഷിതമായി കഴിഞ്ഞദിവസം രാവിലെ താന്‍ താമസിക്കുന്ന കാക്കനാട്ടെ ഫ്‌ളാറ്റില്‍ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദന്‍ വന്നു. തുടര്‍ന്ന് ഒന്നാം നിലയിലെ ആളൊഴിഞ്ഞ പാര്‍ക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചു.

താടിയിലാണ് ആദ്യം മര്‍ദിച്ചത്. കൈകള്‍ ചേര്‍ത്തുപിടിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറിയോടി. പക്ഷേ ഉണ്ണി മുകുന്ദന്‍ പിറകെ ഓടിയെത്തി മര്‍ദിക്കാന്‍ ശ്രമിച്ചു. അതുവഴിവന്ന ഫ്‌ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കണ്‍മുന്നില്‍ വന്നാല്‍ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിപിന്‍ പരാതിയില്‍ പറഞ്ഞു. തന്റെ ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Comments