Thursday , June 26 2025, 6:58 am

അന്‍വറിനെ ഇനി മൈന്‍ഡ് ചെയ്യേണ്ട; ഒടുവില്‍ തീരുമാനത്തിലെത്തി യു.ഡി.എഫ്

തിരുവനന്തപുരം: അന്‍വറുമായി ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന് തീരുമാനമെടുത്ത് യു.ഡി.എഫ് നേതൃത്വം. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തിന് പിന്നാലെയാണ് അന്‍വര്‍ വിഷയത്തില്‍ യു.ഡി.എഫ് നിര്‍ണായക തീരുമാനമെടുത്തത്. അന്‍വറിന്റെ വിമര്‍ശനങ്ങളും ആരോപണങ്ങളും അവഗണിക്കാനും യോഗത്തില്‍ തീരുമാനമായി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യു.ഡി.എഫിന് മങ്ങലേല്‍പ്പിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നണിയുടെ നിര്‍ണായക തീരുമാനം.

ഇനി ഒരു യു.ഡി.എഫ് നേതാവും അന്‍വറുമായി അങ്ങോട്ട് ചര്‍ച്ചക്ക് പോകേണ്ടതില്ലെന്നും തീരുമാനമായി. നേരത്തെ യു.ഡി.എഫിലേക്ക് ഇല്ലെന്നും നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. അന്‍വര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ യു.ഡി.എഫ് പരിഗണിക്കാതെ വന്നതോടെയാണ് നിലപാട് വ്യക്തമാക്കി അന്‍വറും രംഗത്തെത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ അന്‍വര്‍ അംഗീകരിച്ചാല്‍ മാത്രമേ ചര്‍ച്ചക്ക് തയ്യാറാകുള്ളൂ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ തീരുമാനം.

യു.ഡി.എഫുമായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്നാണ് അന്‍വര്‍ രാവിലെ പ്രതികരിച്ചത്. യു.ഡി.എഫിലേക്കില്ലെന്നും അഞ്ച് മാസമായി യു.ഡി.എഫ് തന്നെ വാലില്‍കെട്ടി നടക്കുകയാണെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

താന്‍ അധികപ്രസംഗം നടത്തുന്നത് ചിലര്‍ ഭയപ്പെടുന്നുവെന്നും അധികപ്രസംഗം ഇനിയും തുടരുമെന്നും അനര്‍വര്‍ പറഞ്ഞു. യു.ഡി.എഫിലെ ചിലര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ഒപ്പം നില്‍ക്കേണ്ടവര്‍ അതിന് തയാറായില്ലെന്നും പിണറായിസത്തിനെതിരെ നില്‍ക്കാതെ അന്‍വറിനെതിരെ തിരിയുകയാണ് ചിലര്‍ ചെയ്യുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷത്തെ കണ്ട് പേടിച്ച് പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Comments