Friday , June 27 2025, 4:29 am

ഗതാഗത കുരുക്കിന്‌ പരിഹാരമായി ചെറുവണ്ണൂര്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു

കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തിന്റെ പ്രവേശന കവാടമായ ചെറുവണ്ണൂരില്‍ ഗതാഗതക്കുരുക്കിന്‌ പരിഹാരമായി മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. മേല്‍പ്പാലത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ പൊതുമരാമത്ത്‌ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ നിര്‍വഹിക്കും. നഗരത്തിലെ ഗതാഗത കുരുക്ക്‌ പരിഹരിക്കുന്നതിനായി സ്‌ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ 89 കോടി ചെലവില്‍ സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ മേല്‍പാലം നിര്‍മാണം. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന 700 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള നാലുവരി മേല്‍പ്പാലത്തിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയില്‍ സര്‍വ്വീസ്‌ റോഡുകളുണ്ടാകും. നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനൊപ്പം മേല്‍പ്പാലത്തിന്‌ താഴെ കളിക്കളങ്ങളും ഉദ്യാനവുമായി പൊതു ഇടമൊരുക്കാനും പദ്ധതിയുണ്ട്‌. സ്‌ഥലമെടുപ്പിന്‌ മാത്രമായി 30 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്‌. മേല്‍പ്പാലത്തിന്റെ നിര്‍വഹണം ഡി.ബി.എഫ്‌.ഒ.ടി. (ഡിസൈന്‍ ബില്‍ഡ്‌ ഫിനാന്‍സ്‌ ഓപ്പറേറ്റ്‌ ആന്‍ഡ്‌ ട്രാന്‍സ്‌ഫര്‍ ) രീതിയില്‍ നിന്നും മാറ്റി, ഇ.പി.സി. (എന്‍ജിനീയറിങ്‌ പ്ര?ക്യുര്‍മെന്റ്‌ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍) മോഡില്‍ കരാര്‍ നല്‍കി നിര്‍വ്വഹണ രീതി മാറ്റിയതു കാരണം ടെണ്ടര്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കാന്‍ സഹായകരമായി. പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിലെ കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡ്‌ (കെ.ആര്‍.എഫ്‌.ബി.) ആണ്‌ മേല്‍നോട്ടം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ്‌ പ്രവൃത്തി കരാറെടുത്തിരിക്കുന്നത്‌. ഒന്‍പതു മാസമാണ്‌ നിര്‍മാണ കാലപരിധിയെങ്കിലും ഇതിലും കുറഞ്ഞ കാലയളവിനകം പ്രവൃത്തി പൂര്‍ത്തീകരിച്ച്‌ മേല്‍പ്പാലം ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. നാടിന്റെ മുഖഛായ മാറ്റുന്ന വികസന പദ്ധതിക്ക്‌ തുടക്കം കുറിക്കുന്ന പരിപാടിയുടെ മുന്നോടിയായി വൈകിട്ട്‌ കരുണ കേരള ബാങ്ക്‌ ഭാഗത്തു നിന്നാരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുക്കും. ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ ബീന ഫിലിപ്പ്‌ അധ്യക്ഷത വഹിക്കും. കലക്‌ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്‌ മുഖ്യാതിഥിയാകും. ജനപ്രതിനിധികളും വിവിധ രാഷ്ര്‌ടീയപാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. ചെറുവണ്ണൂര്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ ഇന്ന്‌ അനുഭവിക്കുന്ന ഗതാഗതകുരുക്കിന്‌ വലിയൊരുളവില്‍ പരിഹാരമാകുമെന്നാണ്‌ പ്രതീക്ഷ. ഒമ്പത്‌ മാസത്തിന്‌ മുമ്പായി പാലം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നത്‌. എന്തായാലും കോഴിക്കോട്‌ നഗരത്തിലേക്കുള്ള ഗതാഗതം ചെറുവണ്ണൂര്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ സുഖമമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Comments