Tuesday , July 15 2025, 3:39 am

അര്‍ജന്റീന ടീം കേരളത്തില്‍ വരില്ലെന്ന പ്രചാരണത്തില്‍ ദുഷ്ടലാക്ക്: ആന്റോ അഗസ്റ്റിന്‍

കല്‍പറ്റ: വിഖ്യാത ഫുട്‌ബോള്‍ താരം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കില്ലെന്ന പ്രചാരണത്തില്‍ കാമ്പില്ലെന്ന് റിപ്പോര്‍ട്ടര്‍ ടി.വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. വയനാട് വാഴവറ്റയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസിയും ടീമും കേരളത്തില്‍ കളിക്കില്ലെന്ന പ്രചാരണത്തിനു പിന്നില്‍ ദുഷ്ടലാക്കുണ്ട്. അര്‍ജന്‍ീന ടീമിന്റെ കേരള പര്യടനത്തിന് ആവശ്യമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പൂര്‍ത്തിയാക്കിവരികയാണ്. മെസിയും ടീമും കേരളത്തില്‍ കളിക്കണമോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിക്കേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്. എ.എഫ്.എയുമായാണ് റിപ്പോട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കരാറില്‍ ഏര്‍പ്പെട്ടത്. കേരളത്തില്‍ കളിക്കില്ലെന്ന് എ.എഫ്.എ അറിയിച്ചിട്ടില്ല. സംഘാടനത്തില്‍നിന്നു പിന്‍വാങ്ങാന്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി തീരുമാനിച്ചിട്ടില്ല. കളിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും പൂര്‍ണ പിന്തുണ കമ്പനിക്കുണ്ട്. ന്നിരിക്കേയാണ് കുപ്രചാരണം. ഇത് എങ്ങനെ പൊട്ടിപ്പുറപ്പെട്ടു എന്നതില്‍ വ്യക്തതയില്ല.
മെസിക്കും അര്‍ജന്റീന ടീമിനും എ.എഫ്.എയ്ക്കും കേരളത്തെയും ഇവിടെയുള്ള ആരാധകരെയുംകുറിച്ച് ബോധ്യമുണ്ട്. ടീമിന്റെ കേരള പര്യടനത്തില്‍ എ.എഫ്.എയ്ക്കും വലിയ താത്പര്യമുണ്ട്. എ.എഫ.്എയുമായുള്ള കരാറില്‍ പറഞ്ഞതുപ്രകാരം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതടക്കം കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തുവരികയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ആര്‍.ബി.ഐയുടെയും വിദേശകാര്യ മന്ത്രലായത്തിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും അനുമതി നേടി. ഇതടക്കം കാര്യങ്ങള്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഇനി അസോസിയേഷന്‍ കളിക്കുള്ള തീയതി അറിയിക്കണം. ഒക്ടോബര്‍ 6 മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അന്താരാഷ്ട്ര കളികള്‍ക്ക് അര്‍ജന്റീന ടീമിന് അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരു സമയമാണ് കേരളത്തിന് അലോട് ചെയ്യേണ്ടത്. കേരളത്തില്‍ കളിക്കുന്നതിന് തീയതി തീരുമാനിച്ചശേഷമാണ് സ്ഥിരീകരണവും പണം അടയ്ക്കുന്നതിന് അറിയിപ്പും ഉണ്ടാകുക. സ്ഥിരീകരണത്തിന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കാത്തിരിക്കുകയാണ്. കേരളത്തില്‍ കളിക്കുന്നത് എ.എഫ്.എയാണ് പ്രഖ്യാപിക്കേണ്ടത്. മെസിയും ടീമും കേരളത്തില്‍ കളിക്കുമെന്നാണ് വിശ്വാസം. അര്‍ജന്റീന ടീമിനു നേരിടുന്നതിന് 50ല്‍ താഴെ ലോക റാങ്ങിംഗുള്ള ടീമിനെ സജ്ജമാക്കേണ്ടതുണ്ട്. ഇതിനുള്ള നീക്കവും നടന്നുവരികയാണ്. മത്സരവേദി തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

Comments