Thursday , June 26 2025, 12:43 pm

സതീശനെ മാറ്റണം,ആഭ്യന്തരം വേണം; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഉപാധികളുമായി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ യു.ഡി.എഫിന് മുന്നില്‍ ഉപാധികളുമായി പി.വി. അന്‍വര്‍. 2026ല്‍ യു.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പും വനം വകുപ്പും വേണമെന്നും വി.ഡി. സതീശനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് അന്‍വറിന്റെ ആവശ്യം. ഇത് അംഗീകരിച്ചാല്‍ യു.ഡി.എഫ് മുന്നണി പോരാളിയായി താന്‍ ഉണ്ടാകുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ന് രാവിലെ ഒമ്പതുമണിവരെയും യു.ഡി.എഫിന്റെ വേണ്ടപ്പെട്ട നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അവരോട് ഞാന്‍ ഒറ്റക്കാര്യമാണ് ആവശ്യപ്പെട്ടത്. 2026ല്‍ യു.ഡി.എഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരം, വനം വകുപ്പുകള്‍ തനിക്ക് വേണം. ഇക്കാര്യം എഗ്രിമെന്റാക്കി പൊതുമധ്യത്തില്‍ പറയണം. വി.ഡി. സതീശനെ യു.ഡി.എഫിന്റെ നേതൃസ്ഥാനത്തിരുത്തിക്കൊണ്ട് ഞാനങ്ങോട്ട് വരില്ല. ഒരു പിണറായിയെ ഇറക്കി, മറ്റൊരു മുക്കാല്‍ പിണറായിയെ കയറ്റാന്‍ ഞാനില്ല. സതീശനെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്ത് കൊണ്ടുവരണം. ഇനിയൊരു പിണറായിയെ സൃഷ്ടിക്കാന്‍ ഞാനില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്മാറില്ല. സതീശനാണ് തന്നെ മത്സര രംഗത്തിറക്കിയത്’ -അന്‍വര്‍ പറഞ്ഞു.

Comments