Thursday , June 26 2025, 4:58 pm

കേസ് അന്വേഷണം: പോലീസിനെതിരേ ആരോപണവുമായി വനിതകള്‍

കല്‍പറ്റ: വാഹന പാര്‍ക്കിംഗിനെച്ചൊല്ലി മെയ് 28ന് കല്‍പറ്റ പിണങ്ങോട് ജംഗ്ഷനു സമീപം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കുറ്റമറ്റ അന്വേഷണത്തിന് പോലീസ് തയാറാകുന്നില്ലെന്ന് കൈതക്കൊല്ലി കുണ്ടുകുളം സ്വദേശികളായ ജാസ്മിന്‍, റിഷാന തസ്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എടഗുനി സ്വദേശി ബിജുവിനെതിരേ നല്‍കിയ പരാതി വേണ്ടവിധം അന്വേഷിക്കുന്നതിലാണ് പോലീസിന് വിമുഖത. അപമര്യാദയോടെ പെരുമാറുകയും 15കാരിയെ തള്ളിവീഴ്ത്തുകയും ചെയ്തതിനാണ് ബിജുവിനെതിരേ പരാതിപ്പെട്ടത്. പോലീസ് കേസെടുത്തെങ്കിലും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ല. പെണ്‍കുട്ടിയെ നിയമവിരുദ്ധമായി മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തി. ജില്ലാ പോലീസ് മേധാവിയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞതിനുശേഷമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
സംഘര്‍ഷത്തിനിടെ ബിജുവിന് പരിക്കേറ്റിരുന്നു. പെണ്‍കുട്ടി വീഴുന്നതുകണ്ട് ഇടപെട്ട നാട്ടുകാരാണ് ബിജുവിനെ കൈയേറ്റം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ബിജു നല്‍കിയ പരാതിയില്‍ സംഘര്‍ഷസമയം സ്ഥലത്ത് ഇല്ലാതിരുന്ന റസലിനെ ഒന്നാം പ്രതിയാക്കിയാണ് ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്നും ജാസ്മിനും റിഷാനയും പറഞ്ഞു.

 

Comments