Friday , June 27 2025, 2:08 am

വയനാട് ഡി.സി.സി: പ്രസിഡന്റ് പദത്തില്‍ അഡ്വ.പി.ഡി. സജിക്കു നറുക്കു വീണേക്കും

 

——ടി.എം. ജയിംസ്———-

കല്‍പറ്റ: സംസ്ഥാനത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ തലപ്പത്ത് ആഴ്ചകള്‍ക്കുള്ളില്‍ അഴിച്ചുപണി നടക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ വയനാട് ഡി.സി.സിയെ ഇനി ആര് നയിക്കും എന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച സജീവം. ബത്തേരി മുന്‍ എംഎല്‍.എയും കാക്കവയല്‍ സ്വദേശിയുമായ എന്‍.ഡി.അപ്പച്ചനാണ് നിലവില്‍ ഡി.സി.സി അധ്യക്ഷന്‍. ഇദ്ദേഹം പദവി ഒഴിയുന്ന മുറയ്ക്ക് പുല്‍പള്ളിയില്‍നിന്നുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.ഡി.സജി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുമെന്നു കരുതുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിരവധി.

തദ്ദേശ സ്ഥാപനങ്ങളിലേക്കും പിന്നാലെ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയും അനുഭവസമ്പത്തുമുള്ള നിരവധി നേതാക്കള്‍ ജില്ലയിലുണ്ട്. കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.എല്‍.പൗലോസ്, അഡ്വ.എന്‍.കെ.വര്‍ഗീസ്, കെ.ഇ.വിനയന്‍, എ.ഐ.സി.സി അംഗം പി.കെ.ജയലക്ഷ്മി, കെ.പി.സി.സി അംഗങ്ങളായ പി.പി.ആലി, അഡ്വ.ടി.ജെ.ഐസക്, സില്‍വി തോമസ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ മംഗലശേരി മാധവന്‍, ഒ.വി.അപ്പച്ചന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ബിനു തോമസ്, എം.ജി.ബിജു, എന്‍.സി.കൃഷ്ണകുമാര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ അഡ്വ.പി.ഡി. സജിക്കു പുറമേ ജില്ലയില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ്. ഇതില്‍ സംഷാദ് മരക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അഡ്വ.ടി.ജെ.ഐസക് കല്‍പറ്റ നഗരസഭാ ചെയര്‍മാനും കെ.ഇ.വിനയന്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമാണ്. ഇവരില്‍ പലര്‍ക്കും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ മുന്നില്‍നിന്നു നയിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും അഡ്വ.പി.ഡി. സജിക്ക് നറുക്കുവീഴാനാണ് സാധ്യത. ഡി.സി.സി അധ്യക്ഷ നിര്‍ണയത്തില്‍ കെ.പി.സി.സി നേതൃത്വം സാമുദായിക സന്തുലനം കണക്കിലെടുക്കുമ്പോള്‍ കാര്യങ്ങള്‍ അഡ്വ.സജിക്ക് അനുകൂലമായി മാറുമെന്ന് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ക്രൈസ്തവ സഭയിലെ റോമന്‍ കാത്തലിക് വിഭാഗത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് സജി. ഇതേവിഭാഗത്തില്‍നിന്നുള്ള മറ്റുചിലര്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃനിരയില്‍ ഉണ്ടെങ്കിലും പ്രായക്കൂടുതല്‍ ഉള്‍പ്പെടെ വിഷയങ്ങള്‍ അവര്‍ക്കുമുന്നില്‍ വിഘ്‌നങ്ങളാണ്.

പുനഃസംഘടന നേതൃത്വം തീരുമാനിക്കുന്ന അവസരത്തില്‍ അവകാശവാദങ്ങള്‍ ഒന്നും ഉയര്‍ത്താതെ ഡി.സി.സി അധ്യക്ഷ പദം ഒഴിയാന്‍ സന്നദ്ധനാണ് എന്‍.ഡി.അപ്പച്ചന്‍. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാന്‍ തയാറാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നുമാണ് ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്.

നിലവില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗവും ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാണ് അഡ്വ.പി.ഡി.സജി. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്നു നിയമബിരുദവും നേടിയ അദ്ദേഹം 1993 മുതല്‍ 2002 വരെ കെ.എസ്.യു സംസ്ഥാന നിര്‍വാഹക സമിതിയംഗമായിരുന്നു. 1994ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്. 2002 മുതല്‍ 2005 വരെ യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം 2006 മുതല്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്. മൂന്നാം തവണയാണ് സജി പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാകുന്നത്. ഒമ്പതു വര്‍ഷം രാഹുല്‍ ബ്രിഗേഡില്‍ അംഗമായിരുന്ന സജി സൗത്ത് ഇന്ത്യന്‍ സോണല്‍ റിട്ടേണിംഗ് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുല്‍പള്ളി പാറേക്കാട്ടില്‍ പരേതരായ ദേവസ്യ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് 50കാരനായ സജി. ഭാര്യ ജ്യോതി കോഴിക്കോട് ദയാപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് സജി. ഇത് ഡി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള വഴിയില്‍ അദ്ദേഹത്തിനു മുന്നില്‍ വന്നുപെടാനിടയുള്ള ചെറിയ തടസങ്ങള്‍ നീങ്ങാന്‍ പര്യാപ്തമാകുമെന്നു ജില്ലയിലെ സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ പറഞ്ഞു. ബത്തേരിയില്‍നിന്നുള്ള ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയനും മകനും വിഷം അകത്തുചെന്നു മരിച്ചതിനെത്തുടര്‍ന്നു നേതാക്കളില്‍ ചിലര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും വിവാദങ്ങളും ജില്ലയില്‍ കോണ്‍ഗ്രസിനു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നേതൃമാറ്റം നടക്കാനിരിക്കുന്നത്.

Comments