Friday , June 27 2025, 1:21 am

‘ഞാന്‍ കണ്ട അറേബ്യ’: പുനഃപ്രകാശനം 13ന്

കല്‍പറ്റ: വയനാട്ടില്‍ രാഷട്രീയ, സാമൂഹിക രംഗങ്ങളില്‍ പ്രശസ്തനായിരുന്ന പള്ളിയാല്‍ പി. മൊയ്തു ഹാജി 1946ല്‍ നടത്തിയ ഹജ്ജ് യാത്ര അധികരിച്ച് എഴുതി 1950ല്‍ പ്രസിദ്ധീകരിച്ച ‘ഞാന്‍ കണ്ട അറേബ്യ’ എന്ന മലയാളത്തിലെ ആദ്യ ഹജ്ജ് യാത്രാവിവരണ പുസ്തകത്തിന്റെ പുനഃപ്രകാശനം 13ന് വൈകുന്നേരം നാലിന് കൈനാട്ടി കൃഷ്ണഗൗഡര്‍ ഹാളില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. മൊയ്തു ഹാജിയുടെ കുടുംബാംഗങ്ങളായ പള്ളിയാല്‍ സൂപ്പി, പി. ഇബ്രാഹിം, പി. മറിയക്കുട്ടി, ഡോ.പി. നൗഷാദ്, ഡോ.പി. ഷാനവാസ്, പി. അബ്ദുള്ള, മാമു വട്ടപ്പറമ്പില്‍ കുന്നമംഗംലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ചടങ്ങില്‍ ‘മാതൃഭൂമി’ ഡിജിറ്റല്‍ ബിസിനസ് ഡയറക്ടര്‍ മയൂര ശ്രേയാംസ്‌കുമാര്‍ അധ്യക്ഷത വഹിക്കും. ‘ചന്ദ്രിക’ എഡിറ്റര്‍ കമാല്‍ വരദൂര്‍ ആദ്യപ്രതി സ്വീകരിക്കും. ടി.സിദ്ദിഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ.ഐസക്, മാധ്യമപ്രവര്‍ത്തകന്‍ ഡോ.വിനോദ് കെ. ജോസ്, എഴുത്തുകാരായ എന്‍.പി.ഹാഫിസ് മുഹമ്മദ്, ഒ.കെ.ജോണി തുടങ്ങിയവര്‍ പങ്കെടുക്കും.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുതിയ പതിപ്പിന് എം.എന്‍. കാരശേരി ആസ്വാദനവും എന്‍.പി. ഹാഫിസ് മുഹമ്മദ് അവതാരികയും ഡോ.ബാവ കെ.പാലുകുന്ന് പഠനവും എഴുതിയിട്ടുണ്ട്.
1917ല്‍ ജനിച്ച മൊയ്തു ഹാജി 1983 മെയ് 24നാണ് അന്തരിച്ചത്. വയനാട്ടില്‍നിന്നു കോളേജ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം മൊയ്തു ഹാജിയാണ്. ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1960 മുതല്‍ 1979 മുതല്‍ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനന്തവാടി രൂപതയുടെ സന്നദ്ധ പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക വൈസ്ചെയര്‍മാനാണ്

 

Comments