Thursday , June 26 2025, 4:11 pm

പൊന്നുംവള്ളി പൂക്കുന്നു

സജീവ്ഉച്ചക്കാവില്‍

തേജസ്വിനീ നദീതീരത്തെ കണ്ടല്‍ മരങ്ങളില്‍ ചുറ്റിക്കയറി ജലസ്പര്‍ശമേറ്റ് തണുത്ത കാറ്റില്‍ മനോഹരമായ വെള്ള പൂങ്കുലയുടെ ചാമരം വീശി പൊന്നുംവള്ളി പൂത്തു നില്‍ക്കുന്നു. കയ്യൂരിലേക്കുള്ള യാത്രയില്‍ അരയാക്കടവു പാലത്തിനടുത്തുവച്ചാണ് സ്വതേ മനോഹരമായ ഈ നദീതീരത്തെ അതിമനോഹരമാക്കി പൂത്തു നില്‍ക്കുന്ന ഈ വള്ളിച്ചെടിയെ കണ്ടത്.

പരമാവധി സൂര്യപ്രകാശം സ്വാംശീകരിക്കത്തക്കവിധം തിളക്കമുള്ള ഇലകള്‍ ഭംഗിയായി വിന്യസിച്ച് 5-6 മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്നു കയറുന്ന ഒരു കണ്ടല്‍ സഹകാരി സസ്യമാണിത്. (Mangroov associate) ഡെറിസ്‌ട്രൈ ഫോളിയേറ്റ (Derris trifoliata) എന്ന ശാസ്ത്ര നാമമുള്ള ഇവയുടെ ഇലയിലും തണ്ടിലും വേരിലും ഷഡ്പദങ്ങളെയും മത്സ്യങ്ങളെയും കൊല്ലാന്‍ കെല്‍പ്പുള്ള വിഷവസ്തു (Rotenone)അടങ്ങിയിട്ടുണ്ട്.സസ്യഭുക്കുകളായ ശത്രുക്കളെ ജയിക്കാന്‍ നിരന്തര പരിണാമങ്ങളിലൂടെ നേടിയ ഒരനുകൂലനമാണിത്.

എന്നാല്‍ ഇതേ പരിണാമപ്രക്രിയയോട് സഹപരിണാമം നേടിയ വെള്ള വരയന്‍ ആര (Hasora taminatus) എന്ന ചിത്രശലഭം ഈ ചെടിയില്‍ മുട്ടയിടുകയും മുട്ടവിരിഞ്ഞ ലാര്‍വകള്‍ ഇവയുടെ ഇലതിന്ന് വളരുകയും ചെയ്യുന്നു. പൊന്നും വള്ളിയിലെ വിഷം ശരീരത്തില്‍ ശേഖരിച്ച് വക്കാന്‍ കഴിവുള്ള ഈ ലാര്‍വകള്‍ അങ്ങനെ ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നു. ലാര്‍വ വളര്‍ന്ന് ശലഭമാവുമ്പോള്‍ പൊന്നും വള്ളിയിലെ പരാഗണം നടത്തിക്കൊടുത്ത് പ്രത്യുപകാരവും ചെയ്യുന്നു.

പ്രകൃതിയിലെ സഹപരിണാമം (Coevolusion) എന്ന ദുരൂഹവിസ്മയത്തിലൂടെയാണ് ഇത്തരം അനുകൂലങ്ങള്‍ ഉരുത്തിരിയുന്നത്. പൊന്നും വള്ളിയിലെ വിഷമുപയോഗിച്ച് തീരദേശത്തെ ജനങ്ങള്‍ മത്സ്യബന്ധനം നടത്താറുള്ളതു കൊണ്ട് കരിമീന്‍ വള്ളി എന്ന പേര് കൂടി ഈ ചെടിക്ക് ലഭിച്ചിട്ടുണ്ട്.

പൊന്നും വള്ളിയുടെ വിത്തുകള്‍ അടക്കം ചെയ്തിരിക്കുന്നത് വായു അറയുള്ള കായ്കളില്‍ ആണ്. ജലത്തിലൂലെ വിത്തുവിതരണം നടത്താനുള്ള ഒരനുകൂലനമാണിത്. വിത്തുകള്‍ പാകമാവുമ്പോള്‍ കായ്കള്‍ അടര്‍ന്ന് താഴെ വീഴുകയും വേലിയേറ്റ ജലത്തില്‍ പൊങ്ങി ഒഴുകി നീങ്ങുകയും ചെയ്യും. വെള്ളത്തില്‍ കിടന്ന് കുതിരുന്ന കായ്കളുടെ തോടുകള്‍ പൊട്ടി വിത്തുകള്‍ പുറത്തുവരുന്നു. മുളക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലത്ത് അടിയുന്ന വിത്തുകള്‍ പുതിയ സസ്യങ്ങള്‍ക്ക് ജന്‍മം നല്‍കുന്നു.

അനുദിനം കുറഞ്ഞുവരുന്ന ഇവയുടെ വാസസ്ഥലം ആശങ്കയുയര്‍ത്തുന്നുണ്ട്. ഒരു ജീവ ജാതി നശിക്കുമ്പോള്‍ നഷ്ടമാവുന്നത് ലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെ വികസിച്ചു വന്ന അതിജീവനചരിതം മാത്രമല്ല ഒരു പാട് ജീവജാലങ്ങളെ ബന്ധിപ്പിക്കുന്ന അനേകം കണ്ണി ചേര്‍ക്കല്‍ കൂടിയാണ്.

ഖസാക്കില്‍ പണ്ട്, പണ്ട്, ഓന്തുകള്‍ക്കും ഡിനോസറുകള്‍ക്കും മുന്‍പ് നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളുടെ കഥ ഒ.വി.വിജയന്‍ അവസാനിപ്പിക്കുന്നത് ഒറ്റക്കുനിന്ന ചമ്പകമരം തന്റെ പൂനുള്ളിയെടുത്ത പെണ്‍കുട്ടിയോട് അനുജത്തീ നീയെന്നെ മറന്നല്ലോ എന്ന് പറയുന്നിടത്താണ്. പൊന്നും വള്ളി മനുഷ്യന്റെ കര്‍മ്മപരമ്പരയുടെ സ്‌നേഹരഹിതമായ കഥയില്‍ അസ്തമിച്ചു പോവാതിരിക്കട്ടെ.

 

Comments