2024 ഉം 25 ഉം കാല വർഷം വയനാടിന് സമ്മാനിച്ചത് മഴക്കുളിര് . തൊട്ടുമുന്നിലത്തെ വർഷങ്ങളിലെ മഴക്ഷാമത്തിനാണ് ഈ മൺസൂൺ തുടക്കത്തോടെ അവസാനമായത്. വൈകി പെയ്യുന്ന കാലവർഷവും താളം തെറ്റിയ പെയ്ത്തുമാണ് വയനാടിൻ്റെ പരമ്പരാഗത കാർഷിക കലണ്ടറിനെ വർഷങ്ങളായി അട്ടിമറിച്ചു കൊണ്ടിരുന്നത്. ഇത്തവണ മെയ് പകുതിയോടെ തന്നെ ജില്ലയിൽ മഴയെത്തി. കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ മെയ് മാസം വരെ ജില്ലയിൽ പെയ്തത് 4000 മില്ലിമീറ്റർ മഴ . ജില്ലയുടെ പ്രവേശ കവാടമായ ലക്കിടിയിലാണ് ഏറ്റവും കൂടുതൽ മഴ കിട്ടിയത്. 12 മാസത്തിനിടയിൽ 7611 എം.എം. നിരവിൽ പുഴ,കാപ്പിക്കളം ,തെറ്റമല,ബോയ്സ് ടൗൺ തുടങ്ങിയിടങ്ങൾ തൊട്ടു പിന്നാലെ. കൽപ്പറ്റയടക്കം മധ്യവയനാട്ടിലും കിഴക്കൻ മേഖലകളിലും താരതമേന്യ കുറഞ്ഞ മഴ നിരക്കായിരുന്നു . പശ്ചിമഘട്ട മലനിരകളോട് ചേർന്നു കിടക്കുന്ന ചെരിവുകളിലാണ് പരമ്പരാഗതമായി മഴ പെയ്ത്ത് കൂടുതൽ . ഈ മേഖലകളിലാണ് വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയും .