Wednesday , January 14 2026, 9:40 pm

ആർക്കും വേണ്ടാതെ ഒരു റോഡ് കോഴിക്കോട്ട് അങ്ങാടിയിൽ പെരുവഴിയിലായത് നാട്ടാരും വാഹന ഉടമകളും

15 വർഷമായി ഈ അനാഥത്വം തുടങ്ങിയിട്ട് . 8.32 കിലോമീറ്ററിൽ നിർമാണ ഉദ്ഘാടനം നടത്താൻ എടുത്തത് ഒന്നര പതിറ്റാണ്ട്. നിർമ്മാണ ഉദ്ഘാടനത്തിന് പന്തലിട്ടപ്പം വെട്ടി മുറിച്ച് രണ്ടാക്കി. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.32 കിലോമീറ്റർ . ബാക്കി വെള്ളിമാട്കുന്ന് വരെ ഉടയോനുമില്ല ഉടമയുമില്ല. ഖജനാവിൽ നിന്ന് പണം മുടക്കി നാട്ടുകാരുടെയും കച്ചവടക്കാരുടെയും ഭൂമി പിടിച്ചു പറിച്ചതിന് ശേഷമാണ് ഈ നെറികേട്. സ്ഥലം ഏറ്റെടുത്ത ശേഷമാണ് ഭൂമി ദേശീയപാതാ വിഭാഗത്തിന് സ്വന്തമാണെന്നും സംസ്ഥാനത്തിന് വേണ്ടായെന്നും സർക്കാർ പറയുന്നത്. സംസ്ഥാന മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും കണ്ടപ്പോൾ മൈസൂർ കോഴിക്കോട് ദേശീയപാത 766 വീതി കൂട്ടുമെന്ന മട്ടിൽ എന്തോ പറഞ്ഞുവെന്ന പേരിലാണ് ഈ കോപ്രായം . ഒരു സർക്കാർ തീരുമാനം ഫയലായും വിജ്ഞാപനവുമൊക്കെയായി പുറത്ത് വരണമെന്നും മന്ത്രിതല ചർച്ചകൾക്ക് അനൗപചാരിക സ്വഭാവമേയുള്ളുവെന്നും അറിയാത്തവരല്ല സംസ്ഥാനം ഭരിക്കുന്നത്. 481 കോടി മുതൽമുടക്കുള്ള പദ്ധതിക്ക് പലഘട്ടങ്ങളായി 344 കോടി ഖജനാവിൽ നിന്ന് അനുവദിച്ചു കഴിഞ്ഞതാണ്. ഉദ്ഘാടനമാമാങ്കം നടത്തുന്ന പണിക്ക് നീക്കി വെച്ചിരിക്കുന്നത് 80 കോടിയാണ്. കഴിച്ചു ബാക്കി 50 കോടി.  കടിപിടി ഈ 50 കോടിയുടെ പേരിലാണോ?നഗരത്തിൻ്റെ നെഞ്ചായ ഒരു റോഡിനെ പണി തുടങ്ങുന്ന ഘട്ടത്തിൽ രണ്ടായി വെട്ടിമുറിച്ച് അനാഥമാക്കി പെരുവഴിയിലാക്കിയ ഇഛാശക്തിയുടെ വിളംബരവും ഈ ചരിത്ര നഗരത്തിൻ്റെ പേരിലിരിക്കട്ടെ.

Comments