Thursday , June 26 2025, 3:41 pm

അഹങ്കാരിയെന്ന് പ്രചരണം നടത്തുന്നു, കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്ന സമീപനമാണ് യു.ഡി.എഫിന്: പി.വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെയും യു.ഡി.എഫ് ഘടക കക്ഷി ആക്കാത്തതിനെതിരെയും നിലപാട് വ്യക്തമാക്കി പി.വി. അന്‍വര്‍. യു.ഡി.എഫില്‍ എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തനിക്ക് ഉറപ്പ് നല്‍കിയിരുന്നെന്ന് അന്‍വര്‍ പറഞ്ഞു. യു.ഡി.എഫ് തന്റെ പാര്‍ട്ടിയെ അസോഷ്യേറ്റ് അംഗമാക്കിയാലും മതിയെന്ന് പി. വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെ.സി വേണുഗോപാലുമായി ചര്‍ച്ച് നടത്തിയതിന് ശേഷം തന്നെ മുന്നണിയിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ ടി.എം.സി മത്സരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്ന സമീപനമാണ് യു.ഡി.എഫിനെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അഹങ്കാരിയാണെന്ന് പ്രചരിപ്പിക്കുന്നു. വസ്ത്രാക്ഷേപം നടത്തി തെരുവില്‍ വിട്ട് മുഖത്ത് ചെളിവാരി എറിയുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. ഇനി ആരുടെയും കാല് പിടിക്കാന്‍ ഇല്ലെന്നും അന്‍വര്‍ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ മിന്‍ഹാജിനെ പിന്‍വലിച്ചത് യു.ഡി.എഫിന്റെ അഭ്യര്‍ഥന സ്വീകരിച്ചാണ്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ മിന്‍ഹാജിനെ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞിട്ട് അതും ചെയ്തില്ല.

നിലമ്പൂര്‍ സ്ഥാനാര്‍ഥി വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് കത്ത് നല്‍കിയിട്ട് നാല് ദിവസമായി. ആര്യാടന്‍ ഷൗക്കത്തുമായി തനിക്ക് വ്യക്തിപരമായ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയുടെ പോരായ്മയുടെ പേരില്‍ വോട്ട് പോകരുതെന്ന് മാത്രമേ താന്‍ ഉദ്ദേശിച്ചുള്ളൂ എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ടി.എം.സി നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേരളത്തില്‍ പ്രചരണത്തിന് എത്തുമെന്നും അന്‍വര്‍ പറഞ്ഞു. പ്രചരണത്തിന് വേണ്ടി പത്ത് മന്ത്രിമാരെ അയക്കാമെന്ന് മമത ബാനര്‍ജി ഉറപ്പ് നല്‍കിയിരുന്നെന്നും അന്‍വര്‍ അവകാശപ്പെട്ടു.

 

 

Comments