കണ്ണൂർ: പിണറായിയെ കുറിച്ച് ഡോക്യുമെന്ററി ഉണ്ടായാൽ എന്താ കുഴപ്പമെന്നും ഗാന്ധിജിയെ കുറിച്ച് ഡോക്യുമെന്ററി ഇല്ലേയെന്നും എൽഡിഎഫ് മുൻ കൺവീനർ ഇ.പി.ജയരാജൻ. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിനെതിരായ നിയമനടപടികൾ അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘‘പിശക് പറ്റിയെന്ന് വക്കീൽ നോട്ടിസിനു മറുപടിയായി ഡിസി ബുക്സ് അറിയിച്ചു. അതിനാൽ കൂടുതൽ നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണു തീരുമാനം’’ – ഇ.പി.ജയരാജൻ പറഞ്ഞു.
തെറ്റ് തിരുത്തി വേടൻ വേദിയിലെത്തിയതു നല്ല കാര്യമാണെന്നും ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കിയല്ല സർക്കാർ വേടനെ പരിപാടിക്ക് ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മകഥാ വിവാദത്തിൽ ഇപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസി ബുക്‌സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് എടുത്തിരുന്നത്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരിൽ ഇ.പി. ജയരാജന്റെ ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നത്. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി. സരിനെതിരെ വിമർശനങ്ങൾ അടങ്ങിയതായിരുന്നു പുസ്തകം.