Thursday , June 26 2025, 5:48 pm

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ‘ ലീഗ് സ്ഥാനാർത്ഥി’

ബിൻസി പാലത്ത്
41 ശതമാനം മുസ്ളീം വോട്ടുകളുണ്ട് മണ്ഡലത്തിൽ .വെൽഫെയർ പാർട്ടി , എസ്.ഡി. പി.ഐ, പി ഡി.പി ഇത്യാദി സമുദായ പാർട്ടികൾ പങ്കിട്ടെടുക്കുന്നത് 10 ശതമാനത്തിനടുത്ത് വോട്ട് . ഇരുമുന്നണികളിലായി ചിതറികിടക്കുന്നത് മാറ്റി നിറുത്തിയാൽ ശേഷിക്കുന്ന സമുദായ വോട്ടുകൾ വീഴുന്നത് മുസ്ളീം ലീഗ് പെട്ടിയിലാവും. നിലമ്പൂരിൽ കോൺഗ്രസ് വോട്ട് ശതമാനത്തിന് ഒപ്പമോ അപ്പുറമോ പോവും ലീഗ് വോട്ടുകൾ . 2021 ൽ ജില്ലയിലാകെ കോൺഗ്രസിൻ്റെ വോട്ട് ശതമാനം 11.6 ആയിരുന്നു. ലീഗിൻ്റേത് 37.6 ഉം . 26 ശതമാനത്തിൻ്റെ മേൽക്കൈ ലീഗിന് .ഷൗക്കത്ത് തോറ്റാൽ ലീഗ് തോറ്റെന്നാവും അതിൻ്റെ രാഷ്ട്രീയവ്യാഖ്യാനം . മുസ്ളീം ഹൃദയഭൂമിയെന്ന് തരാതരം ആക്ഷേപിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്ന മലപ്പുറം ജില്ലയിൽ ഇത്തവണ ലീഗിന് രാഷ്ട്രീയ നിലനിൽപ്പും വിലപേശൽ സാധ്യതയുമാണ് നിലമ്പൂർ വിജയം . 16 ൽ 11 നിയമസഭാ സീറ്റുകളിൽ ജില്ലയിൽ പരമ്പരാഗതമായി വിജയക്കൊടി പാറിക്കുന്ന ലീഗ് ,കോൺഗ്രസിന് കൊടുക്കേണ്ട രാഷ്ട്രീയ അച്ചാരമാണ് നിലമ്പൂർ വിജയം . ഒരു വർഷത്തിനിടെ എത്തുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഭരണം തിരിച്ചു പിടിക്കുമെന്ന  യു ഡിഎഫിൻ്റെ രാഷ്ട്രീയ ഉറപ്പും നിലമ്പൂരിൽ തൂങ്ങിയാടുന്നു. 2016 ൽ നിലമ്പൂരിൽ യു.ഡി.എഫിനെ തോൽപ്പിച്ചത് ലീഗ് അനുകൂലവോട്ടകളാണെന്ന രാഷ്ട്രീയ വിശകലനം ഇപ്പോഴും മണ്ഡലത്തിൽ പ്രസക്തവുമാണ് . പാണക്കാട് കുടുംബവുമായി ഷൗക്കത്തിനുണ്ടായ അകൽച്ചയിലേക്ക് തിരഞ്ഞെടുപ്പ് തോൽവിയുടെ വിശകലനം എത്തിപ്പെട്ടിരുന്നു. ഇത്തവണ ഷൗക്കത്ത് നല്ല കുട്ടിയാണ്. അത്യപൂർവമായൊരു ഐക്യം പ്രതിപക്ഷപ്രചാരണത്തിൽ മണ്ഡലം കാണുന്നുമുണ്ട്. പാണക്കാട് കുടുംബത്തിൻ്റെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും സജീവ സാന്നിധ്യവും . ഈ കെട്ടുറപ്പിലേക്കാണ് പിണറായി വിജയൻ പാലസ്തീനും ഇസ്രായേലും തൊടുത്തു വിട്ടത്. ഇതിൽ ഇത്തിരി പാനിക് സ്വഭാവമുണ്ട്. ഉപതിരഞ്ഞെടുപ്പാണെന്നും മണ്ഡലാധിഷ്ഠിതവിഷയങ്ങളും ഭരണവിരുദ്ധവികാരങ്ങളും പ്രബലമാണെന്നും അറിയാതെയല്ല പിണറായിയെ പോലെ പരിണിതപ്രജ്ഞനായ രാഷ്ട്രീയനേതാവ് ഉണ്ടയില്ലാവെടികൾ അവസാന റൗണ്ടിൽ പൊട്ടിക്കുന്നത്. അപ്പോൾ അങ്ങനെ . ഹരിത സുന്ദര നിലമ്പൂർ സ്വപ്നം പൂവിടുമോയെന്ന് കണ്ടറിയാം.

Comments