Thursday , June 26 2025, 6:16 pm

15വര്‍ഷം മുമ്പ് എണ്ണപ്പാറയിലെ ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു, പ്രതി അറസ്റ്റില്‍

കാസര്‍കോട്: രാജപുരം എണ്ണപ്പാറ മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എംസി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ സ്വദേശിയായ ബിജു പൗലോസിനെയാണ് 15 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണപ്പാറ, മൊയോലം ഉന്നതിയിലെ രാമന്‍ – കല്യാണി ദമ്പതികളുടെ മകളായിരുന്നു രേഷ്മ.

പാണത്തൂര്‍, ബാപ്പുങ്കയം സ്വദേശിയും നിര്‍മ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2010 ജൂണ്‍ ആറിനാണ് 17 വയസുകാരിയായ രേഷ്മയെ കാണാതായത്. പിന്നീട് 15 വര്‍ഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.

രേഷ്മയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ അച്ഛന്‍ രാമന്‍ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് 2021ല്‍ കുടുംബം ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തു. തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിനായിരുന്നു ചുമതല. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്ന് പ്രതിസ്ഥാനത്തുള്ള ബിജു പൗലോസ് നല്‍കിയ മൊഴി മാത്രമാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഇതിന് തെളിവുകളോ സാക്ഷികളോ ഇല്ല. അതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനും സാധിച്ചില്ലെന്ന് അന്വേഷണ സംഘം ആദ്യഘട്ടത്തില്‍ കോടതിയെ അറിയിച്ചു. അന്വേഷണം തൃപ്തികരമെല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 2024ല്‍ ഡിസംബറില്‍ കുടുംബം വീണ്ടും കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്നാണ് കോടതി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ച് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് നോര്‍ത്ത് സോണ്‍ ഐജി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

ഏറ്റവും ഒടുവില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ബിജു പൗലോസിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അജാനൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ട രേഷ്മയെ പാണത്തൂര്‍, പവിത്രം കയ പുഴയില്‍ തള്ളിയെന്നാണ് ബിജു അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്. എന്നാല്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രേഷ്മയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയിരുന്നു. അജ്ഞാത മൃതദേഹമെന്ന നിലയില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത ക്രൈം ബ്രാഞ്ച് സംഘം നടത്തിയ ഡിഎന്‍എ പരിശോധനയാണ് പ്രതിയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്.

Comments