കല്‍പറ്റ: വയനാട്ടിലെ തവിഞ്ഞാല്‍ വില്ലേജില്‍പ്പെട്ട മക്കിമലയില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നത്തിനു പരിഹാരമാകുന്നു. ഭൂമിയില്‍ കുടിയേറ്റം നടത്തിയ 150 ലധികം പേര്‍ക്ക് പട്ടയം നല്‍കാനും 500ല്‍ അധികം കൈവശക്കാര്‍ക്ക് ഭൂമി പോക്കവരവ് ചെയ്യാനും കരം ഒടുക്കാനും ഉതകുന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതായി റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു.
1970കളിലാണ് മക്കിമലയില്‍ ഭൂപ്രശ്‌നം ആരംഭിക്കുന്നത്. 1964-71 കാലത്ത് പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് 1,000 ഓളം ഏക്കര്‍ ഭൂമി ഇവിടെ പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ പട്ടയം ലഭിച്ചിട്ടും നാട്ടുകാരല്ലാത്ത പട്ടാളക്കാരുള്‍പ്പെടെ നിരവധി പേര്‍ ഭൂമി കൈവശത്തിലെടുത്തില്ല. ഇത്തരത്തില്‍ കൈവശം എടുക്കാത്ത ഭൂമിയില്‍ ആദിവാസികള്‍ ഉള്‍പ്പെടെ ഭൂരഹിതര്‍ കുടിയേറി. ഇവരില്‍ ചിലര്‍ ഭൂമി പിന്നീട് കൈമാറ്റം ചെയ്തു.
ഭൂമിയിലെ റിസര്‍വ് ചെയ്ത മരങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതാണ് മക്കിമലയില്‍ പട്ടയ വിതരണവും പോക്കുവരവും തടസപ്പെടാന്‍ കാരണമായത്. ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മരങ്ങള്‍ നഷ്ടപ്പെട്ട കാലംപോലും തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല. മരങ്ങളുടെ ബാധ്യത അവ മുറിച്ചവരില്‍നിന്നോ നിലവിലെ കൈവശക്കാരില്‍നിന്നോ ഈടാക്കണമെന്ന വ്യവസ്ഥ പട്ടയം നല്‍കുന്നതിന് വിഘാതമായി. ഇത് പട്ടയം ഉടമകളില്‍നിന്നു ഭൂമി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയവര്‍ക്ക് പോക്കുവരവു നടത്താന്‍ കഴിയാത്ത സാഹചര്യം സംജാതമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മക്കിമലയില്‍ ആദിവാസികള്‍ അടക്കമുള്ളവര്‍ക്ക് പട്ടയം നല്‍കുന്നത് മുഖ്യവിഷയമായി പരിഗണിച്ചു.
ഉദ്യോഗസ്ഥതലത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നു. ക്രൈംബ്രാഞ്ച്, റവന്യു ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ജില്ലാതല യോഗം, ആരുടെ കൈവശത്തില്‍നിന്നാണ് മരങ്ങള്‍ നഷ്ടപ്പെട്ടത് എന്ന് നിശ്ചയിക്കാന്‍ കഴിയില്ലെന്നു വിലയിരുത്തി. ഇതേത്തുടര്‍ന്ന് നിലവിലെ കൈവശക്കാരില്‍ ആരുടെയെല്ലാം ഭൂമിയിലാണ് സംരക്ഷിത മരങ്ങള്‍ നിലവില്‍ ഉള്ളതെന്നും നഷ്ടപ്പെട്ടത് ഏത് ഭൂമിയില്‍നിന്നാണെന്നും കണ്ടെത്തുന്നതിന് സര്‍വേ ടീമിനെ നിയോഗിച്ചു. ഇതിനു പിന്നാലെ
ക്രൈംബ്രാഞ്ച് അന്വേഷണത്തിനും കേസിലെ വിധിക്കും അനുസൃതമായി മരങ്ങളുടെ ബാധ്യത തിട്ടപ്പെടുത്താമെന്നും ഇപ്പോള്‍ മരങ്ങളുടെ ബാധ്യത ഒഴിവാക്കി പട്ടയം നല്‍കാമെന്നും ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കാമെന്നും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പട്ടയ വിതരണത്തിനും നിയമാനുസൃത പോക്കുവരവിനും നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.