Saturday , October 4 2025, 2:17 am

സ്വർണ്ണക്കടത്ത് കേസ്: കേന്ദ്ര ഏജൻസിക്കെതിരായ ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ  എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സർക്കാർ നടപടിക്ക് തിരിച്ചടി. കേസിൽ ജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടി ഡിവിഷൻ ബെഞ്ചും ശരിവച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.

സ്വർണക്കടത്ത് കേസ് നിലനിൽക്കുന്നതുവരെ ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഇഡി കോ ടതിയിൽ ആവശ്യപ്പെട്ടിരുന്നു. 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് പ്രകാരം ഒരു കേന്ദ്ര ഏജൻസിക്കെതിരെ സംസ്ഥാന സർക്കാരിന് ഇത്തരത്തിലൊരു കമ്മീഷനെ വെക്കാൻ അധികാരമില്ലെന്നും ഈ കമ്മീഷനെ നിശ്ചയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിലപാട് അധികാര ദുർവിനിയോഗമാണെന്നുമാണ് ഇഡി കോടതിയിൽ വാദിച്ചത്. തുടർന്നാണ്  സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളിയത്.

കമ്മീഷന് നിയമപരമായി ഒരു സാധുതയും ഇല്ലെന്നും ഇഡി കോടതിൽ വാദിച്ചു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന ആരോപണവും ഇഡി കോടതിയിൽ ഉന്നയിച്ചു. എന്നാൽ, ജുഡീഷ്യൽ കമ്മീഷനെതിരായ ഇഡിയുടെ ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം.

Comments