Friday , October 31 2025, 4:38 am

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ക്രമക്കേട്; കരാറില്ലാതെ സ്പോൺസർ പ്രവർത്തനം ആരംഭിച്ചതായി ആരോപണം

കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിന് നൽകിയതിൽ വൻ ക്രമക്കേട്. ഒപ്പുവെച്ച കരാറില്ലാതെയാണ് കലൂർ സ്റ്റേഡിയം സ്പോണ്‍സർ നവീകരിക്കുന്നത് . ഒക്ടോബർ ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം ത്രികക്ഷി കരാറാണ് തീരുമാനിച്ചത് .ജിസിഡിഎ,സ്പോർട്സ് കേരള ഫൗണ്ടേഷന്‍, സ്പോണ്‍സർ എന്നിവരുള്‍പ്പെട്ട ത്രികക്ഷി കരാറിനായിരുന്നു തീരുമാനം. സ്പോണ്‍സർക്ക് സ്റ്റേഡിയത്തില്‍ അവകാശം വേണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളിയിരുന്നു.

       കലൂർ സ്റ്റേഡിയം നവീകരണത്തിൽ കരാറുകാര്‍ സംശയമുന്നയിച്ചിരുന്നു. 70 കോടി മുതൽ മുടക്കെന്നത് പബ്ലിസിറ്റി മാത്രമാണെന്ന് ജിസിഡിഎയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നവർ പറയുന്നു. എന്തൊക്കെ നടക്കുന്നുവെന്ന് ആർക്കും ബോധ്യമില്ല.ജിസിഡിഎക്ക് എഞ്ചിനീയറിംഗ്, പ്ലാനിംഗ് വിഭാഗങ്ങൾ ഉണ്ട്. എസ്‍കെഎഫിന് മേൽനോട്ട ചുമതലയും. ടെണ്ടർ പോലുമില്ലാതെ മറ്റൊരു കമ്പനി അറ്റകുറ്റപ്പണികൾ നടത്തുന്നു. ചെലവഴിക്കുന്ന തുകയും എസ്റ്റിമേറ്റ് വിവരങ്ങളും പുറത്ത് വിടണമെന്നാണ് കരാറുകാരുടെ ആവശ്യം.

Comments