Thursday , June 26 2025, 4:44 pm

മഴ ശക്തം: കോഴിക്കോട് ഇന്നും റെഡ് അലേര്‍ട്ട്; ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കോഴിക്കോട്: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കനത്തനാശനഷ്ട്മാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഇതുവരെ നാല് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കനത്തമഴ തുടരുന്നതിനിടെ ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൂനൂര്‍, ചാലിയാര്‍, കോരപ്പുഴ എന്നിവയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലയോരഹൈവേയില്‍ തലയാട് ഭാഗത്ത് മണ്ണിടിച്ചല്‍ ഉണ്ടായതോടെ ഗതാഗതം നിരോധിച്ചു. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ മിക്കയിടത്തം വെള്ളക്കെട്ട് രൂക്ഷമായി. മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി. സമുച്ചയത്തിന് സമീപം മുതല്‍ അരയിടത്ത്പ്പാലം മേല്‍പ്പാലത്തിന് സമീപം വരെയും പറയഞ്ചേരി, കോട്ടൂളി എന്നിവിടങ്ങളില്‍ വലിയരീതിയില്‍ വെള്ളം ഉയര്‍ന്നു. ഇത് വാഹനഗതാഗതത്തെയും സാരമായി ബാധിച്ചു.

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കോഴിക്കോട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പും വടകര താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. 21 കുടുംബങ്ങളില്‍ നിന്നായി 30 സ്ത്രീകളും 28 പുരുഷന്‍മാരും 17 കുട്ടികളുമുള്‍പ്പെടെ 75 പേരാണ് ഈ ക്യാമ്പുകളിലായി കഴിയുന്നത്. കോഴിക്കോട് താലൂക്കില്‍ തുറന്ന രണ്ട് ക്യാമ്പുകളിലായി മൂന്ന് കുടുംബങ്ങളിലെ 10 സ്ത്രീകളും ആറ് പുരുഷന്‍മാരുമും ഒരു കുട്ടിയുമുള്‍പ്പെടെ 17 പേരാണ് കഴിയുന്നത്. വടകര താലൂക്കില്‍ തുറന്ന ക്യാമ്പില്‍ 18 കുടുംബങ്ങളില്‍ നിന്നായി 20 സ്ത്രീകളും 22 പുരുഷന്‍മാരും 16 കുട്ടികളുമുള്‍പ്പെടെ 58 പേര്‍ കഴിയുന്നുണ്ട്.

മഴ കനത്തതോടെ ജില്ലയില്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് മാത്രം നാല് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. താമരശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജിലെ ബിജു ചന്ദ്രന്‍കുന്നേലിന്റെ മക്കളായ നിഥിന്‍ ബിജു (13), ഐവിന്‍ ബിജു (11) എന്നിവരും വടകര താലൂക്കിലെ വില്ല്യാപ്പള്ളി വില്ലേജില്‍ മൊട്ടേമ്മല്‍ കുന്നുമ്മായിന്റവിട മീത്തല്‍ ദാമോദരന്റെ മകന്‍ പവിത്രന്‍ (64) എന്നയാളുമാണ് ഞായറാഴ്ച മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വടകര മുക്കാളിക്കരയില്‍ കിണര്‍ കുഴിക്കവെ മണ്ണിടിഞ്ഞ് വീണ് കുളത്തുവയല്‍ സ്വദേശി കെ.വി.രജീഷ് (48) മരിച്ചിരുന്നു. ഞായറാഴ്ച കുണ്ടായിത്തോടില്‍ തമിഴ്നാട് സ്വദേശി വിഗ്‌നേശ്വറിന് വെള്ളകെട്ടില്‍ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

Comments