Thursday , June 26 2025, 8:10 am

വയനാട്ടില്‍ കനത്ത മഴ തുടരുന്നു

കല്‍പറ്റ: വയനാട്ടില്‍ കനത്ത മഴ തുടരുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്നത് ഒഴികെ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. 24 മണിക്കൂറിനിടെ പടിഞ്ഞാറത്തറ അത്തിക്കലില്‍ 156 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. മാനന്തവാടി എടവക പാണ്ടിക്കടവില്‍ 114.2 മില്ലി മീറ്റര്‍ മഴ പെയ്തു. മുള്ളന്‍കൊല്ലി പെരിക്കല്ലൂരില്‍ 30.6 എം.എം മഴ ലഭിച്ചു. പുല്‍പള്ളി ചേകാടിയില്‍ 94 എം.എം. മഴ രേഖപ്പെടുത്തി. വെങ്ങപ്പള്ളി മാടക്കുന്നില്‍ 98 എം.എം. മഴ ലഭിച്ചു.

ഇന്ന് മേപ്പാടി, വൈത്തിരി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, തൊണ്ടര്‍നാട്, തിരുനെല്ലി പടിഞ്ഞാറുഭാഗം, പൂതാടി, ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നു പുളിയാര്‍മല ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.

ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറുന്നു. കടശേരി പഞ്ചായത്ത് കെട്ടിടം, ചേകാടി ഗവ.എല്‍പി സ്‌കൂള്‍, തൃക്കൈപ്പറ്റ ഗവ.ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍ ആരംഭിച്ചത്. ഇതോടെ ജില്ലയില്‍ മൂന്ന് താലൂക്കുകളിലുമായി ക്യാമ്പ് എണ്ണം 18 ആയി. 197 കുടുംബങ്ങളില്‍നിന്നുള്ള 693 പേരാണ് ക്യാമ്പുകളിലുള്ളത്. ജില്ലയില്‍ പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. അങ്ങിങ്ങ് പുഴകളും തോടുകളും കരകവിഞ്ഞു. ജില്ലയില്‍ മഴ ശക്തിപ്രാപിച്ചതിനുശേഷം 242.74 ഹെക്ടറില്‍ കൃഷിനാശിച്ചതായാണ് കണക്ക്. ഇന്നലെ മാനന്തവാടി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 13 വീട് ഭാഗികമായും തകര്‍ന്നു.

 

Comments