Thursday , June 26 2025, 4:14 pm

വയനാട് വള്ളിയൂര്‍കാവില്‍ പൊലീസ് വാഹനമിടിച്ച് മരിച്ചയാളുടെ കുടുംബത്തിന് സഹായം ലഭിച്ചില്ല

മാനന്തവാടി: പോലീസ് വാഹനമിടിച്ച് മരിച്ചയാളുടെ കുടുംബത്തിന് സഹായം ലഭിച്ചില്ല. മാര്‍ച്ച് 12ന് വള്ളിയൂര്‍ക്കാവ് ജഗ്ഷനിലുണ്ടായ അപകടത്തെത്തുടര്‍ന്നു മരിച്ച ആറാട്ടുതറ തോട്ടുങ്കല്‍ ശ്രീധരന്റെ കുടുംബത്തിനാണ് സഹായം വൈകുന്നത്. ഇത് വലിയ പ്രയാസങ്ങള്‍ക്ക് ഇടയാക്കുന്നതായി ശ്രീധരന്റെ ഭാര്യ ലീല, മക്കളായ ഷീബ, റീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

63 വയസുള്ള ലീല രോഗിയാണ്. ഹൃദയം, വൃക്ക എന്നിവയ്ക്കു തകരാറുള്ള അവരെ രക്തസമ്മര്‍ദവും അലട്ടുന്നുണ്ട്. ചികിത്സയ്ക്കും കുടുംബത്തിന്റെ നിത്യച്ചെലവിനും ശ്രീധരന്റെ വരുമാനമായിരുന്നു ആശ്രയം. ഭര്‍ത്താവിന്റെ മരണശേഷം ചികിത്സയ്ക്കും വീട്ടുചെലവിനും പണമില്ലാതെ ക്ലേശിക്കുകയാണെന്ന് ലീല പറഞ്ഞു. വിഷമതകള്‍ വിവരിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. വീട് സന്ദര്‍ശിച്ച മന്ത്രി ഒ.ആര്‍.കേളു, താത്കാലിക ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു ഒരു ലക്ഷം രൂപ ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ തുക കിട്ടിയില്ല.

 

Comments