Thursday , June 26 2025, 10:31 am

പുരോഗമന സാംസ്കാരിക രാഷ്ട്രീയം നിർഭയം തുറന്നുകാട്ടപ്പെടണം

ഡോ. രാജേഷ് കോമത്ത്

ഏതു സമൂഹത്തെയും കാര്യമായി മാറ്റി തീര്‍ക്കാന്‍ കഴിയുന്ന ഒന്നാണ് സാംസ്‌കാരിക രാഷ്ട്രീയം. ഒരു ജനതയുടെ രാഷ്ട്രീയ ഭാവനയ്ക്ക് പ്രചോദനം നൽകുന്ന സാംസ്കാരിക ബോധമാണ് സാംസ്കാരിക രാഷ്ട്രീയം. രാഷ്ട്രീയങ്ങൾക്കപ്പുറം ഓരോ സമൂഹവും രൂപപ്പെട്ട ചരിത്രപരവും ദാർശനികപരവുമായ തലങ്ങളെ പ്രതിഫലിപ്പിക്കുന്നത് കൂടിയായിരിക്കും സാംസ്കാരിക രാഷ്ട്രീയം.

നവോത്ഥാന മൂല്യങ്ങളിലൂടെയും സമരങ്ങളിലൂടെയും കേരള സമൂഹം ആർജിച്ചെടുത്ത രാഷ്ട്രീയ ചരിത്രമാണ് സാംസ്കാരിക രാഷ്ട്രീയത്തിലൂടെ എന്നും പ്രതിഫലിക്കാറുള്ളത്. താഴേക്കിടയിൽ നിൽക്കുന്ന മനുഷ്യരുടെ ശബ്ദമാവാനും പണിയെടുക്കുന്നവന്റെ നാവാവാനും അവന്റെ ആവശ്യങ്ങൾ മുൻനിർത്താനുള്ള ശക്തിയായും സംസ്കാര രാഷ്ട്രീയം സാഹിത്യത്തിലും രാഷ്ട്രീയത്തിലും നിത്യ ജീവിതത്തിലും കേരള സമൂഹത്തിൽ എന്നും നിലനിന്നിരുന്നു. ഏതൊരു വലതുപക്ഷ രാഷ്ട്രീയക്കാരനും കേരളത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇടതുപക്ഷ ഭാഷ സ്വീകരിക്കേണ്ടി വരുന്നത് ഈ ചരിത്ര പശ്ചാത്തലം മലയാളികൾക്കുള്ളതുകൊണ്ടാണ്. അടിത്തട്ട് സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശ്രീനാരായണഗുരുവും അയ്യാ വൈകുണ്ഠ സ്വാമിയും മഹാത്മാ അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും നിരന്തരം പറഞ്ഞു കൊണ്ടിരുന്നതും പ്രവർത്തിച്ചിരുന്നതും കീഴാള മനുഷ്യരുടെ ഉണർവിന് വേണ്ടിയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നവോത്ഥാന ആശയങ്ങൾ മുകൾത്തട്ടിൽ നിന്നും മെല്ലെ കീഴൂട്ടേക്ക് അരിച്ചിറങ്ങുകയാണ് ചെയ്തതെങ്കിൽ മലയാളിക്ക് കീഴ്ത്തട്ടിൽ നിന്നും മേൽത്തട്ടിനെ പഠിപ്പിക്കുന്ന ഒരു പാഠമായിരുന്നു നവോത്ഥാനം. ഈ ചരിത്രപശ്ചാത്തലത്തിൽ പ്രത്യേകം രൂപപ്പെട്ട ഒരു സാംസ്കാരിക മാനമാണ് കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയം. മുന്‍പ് ഈ രാഷ്ട്രീയം കഥാപ്രസംഗങ്ങളിലൂടെയും നാടകത്തിലൂടെയും ഒരു പരിധിവരെ സിനിമയിലൂടെയും മലയാളികളോട് സംവദിച്ചെങ്കില്‍ ഇന്നത് മതപരവും ജാതീയവുമായ ഇടങ്ങളില്‍ സ്ഥാന മുറപ്പിച്ചാണ് മുന്നോട്ടുപോകുന്നത്.

മതത്തില്‍ നിന്ന് രാഷ്ട്രീയത്തെയോ രാഷ്ട്രീയത്തെ ജാതിമത ശക്തികളില്‍ നിന്നോ വിമോചിപ്പിക്കാനാവാത്ത വിധം സാംസ്‌കാരിക രാഷ്ട്രീയം മാറിയിരിക്കുന്നു. തീര്‍ത്തും സങ്കുചിതമായി മാത്രം സംഭവിക്കുന്ന ആശയപ്രചരണങ്ങളാണ് മാധ്യമങ്ങളും രാഷ്ട്രീയ സങ്കുചിതത്വത്തോടെ പ്രചരിപ്പിക്കുന്നത്. വ്യക്തിയില്‍ ഊന്നിയുള്ള അധികാര കേന്ദ്രീകരണവും, വ്യക്തിജീവിതത്തില്‍ മാത്രമുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും ഈ പ്രവണതകളെ പിന്തുണയ്ക്കുകയും ആക്കം കൂട്ടുകയും ചെയ്യുന്നു.

അടുത്ത ഉദ്യോഗസ്ഥ പടിയിലേക്ക് കയറിക്കൂടാന്‍ വ്യക്തിപൂജകള്‍ നടത്തുന്ന ഉദ്യോഗസ്ഥന്മാര്‍, സിവില്‍ സര്‍വീസ് മേധാവികള്‍ എന്നിവര്‍ മത്സരത്തില്‍ ഏര്‍പ്പെടുമ്പോള്‍ സംസ്‌കാരം ഒരു കൂട്ടായ്മയുടെ ഏകോപനം എന്ന നിലയിലല്ല പ്രവര്‍ത്തിക്കുന്നത്, മറിച്ച് അധികാര സ്തുതികള്‍ മാത്രമായി മാറുകയാണ്. സംസ്‌കാരിക രാഷ്ട്രീയം അധികാരത്തില്‍ ഇരിക്കുന്നവരെയും അധികാരികളെയും വിമര്‍ശിക്കുന്നതിലും സമൂഹത്തിന്റെ പൊതുനന്മയെ വിളിച്ചോതുവാനുമാണ് ശ്രമിക്കേണ്ടത്. അത് അധികാരത്തോട് സത്യം വിളിച്ചു പറയുന്നവരുടെ നാക്കായാണ് പ്രവർത്തിക്കേണ്ടത്. എന്നാല്‍ കേരളത്തിൽ സാംസ്‌കാരിക മണ്ഡലം ഒന്നുകില്‍ മിണ്ടാതിരിക്കുകയും, മിണ്ടുകയാണെങ്കില്‍ ന്യായീകരണ വാദത്തിനു വേണ്ടി മാത്രം മുരടനക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. അധികാരത്തോട് സത്യം വിളിച്ചു പറയാനുള്ള ആര്‍ജ്ജവം നഷ്ടപ്പെടുന്നതിന്റെ കാരണം വ്യക്തികളില്‍ ഭയം നിറഞ്ഞൊഴുകുന്നത് കൊണ്ടും വ്യക്തികള്‍ വെറും വ്യക്തി താല്‍പര്യത്തിനു വേണ്ടി മാത്രം ജീവിക്കേണ്ടി വരുന്നതുകൊണ്ടുമാണ്.

ആശാപ്രവർത്തകരുടെ സമരം:

ആശാ പ്രവര്‍ത്തകരുടെ സമരം നടത്തുന്നത് സാധാരണ തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളാണ്. അവരുടെ വര്‍ഗ്ഗസ്വഭാവം പോലും മനസ്സിലാക്കാന്‍ കഴിയാത്ത ഇടതുപക്ഷ സര്‍ക്കാര്‍ എന്ന് പറഞ്ഞാല്‍, ഇടതുപക്ഷവും ഒരു കേവല പാര്‍ട്ടിയായി മാറി തീര്‍ന്നിരിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടിവരും. ഇടതുപക്ഷം ഒരു രാഷ്ട്രീയ സമീപനമാണ്, ഒരു കാഴ്ചപ്പാടാണത്, സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയില്‍ നിന്നും ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ശബ്ദങ്ങളെ അത് കേള്‍ക്കേണ്ടതുണ്ട്, അതിനായി പോരാടേണ്ടതുണ്ട്. എന്നാല്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് പോലും തൊഴിലാളി വര്‍ഗ്ഗത്തിന്റെ ജീവിത പശ്ചാത്തലത്തെ മനസ്സിലാക്കാന്‍ കഴിയാത്തവിധം അധികാരത്തിന്റെ തണലില്‍ അവര്‍ സമരത്തിനെതിരെ ന്യായീകരണങ്ങള്‍കൊണ്ടുവരികയാണ്.

സിഐടിയു, ഐഎന്‍ടിയുസി തൊഴിലാളി സംഘടനകള്‍ സമരത്തിനില്ലാത്തതെന്താണ്? ഈ സംഘടനകളുടെ അനുഭാവികളായ ആശാപ്രവര്‍ത്തകര്‍ പൂര്‍ണ സംതൃപ്തരായതുകൊണ്ടാണോ അവര്‍ സമരത്തിനിറങ്ങാത്തത്? ഇവര്‍ അദൃശ്യകരങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയാണേന്നേ അനുമാനിക്കാന്‍ കഴിയൂ.

ആശാപ്രവര്‍ത്തകര്‍ക്ക് അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ അന്തസായി ജീവിക്കാനുള്ള അവകാശമില്ലേ? കേരളം നമ്പര്‍ വണ്‍ എന്ന് പറഞ്ഞിരുന്നാല്‍ കേരളത്തിനുള്ളിലെ അസമത്വങ്ങളെ ഇല്ലാതാക്കാന്‍ പറ്റുമോ? കേരളത്തിനുള്ളിലെ തൊഴില്‍ പ്രശ്‌നം, വേതന പ്രശ്‌നം, ഭൂമി പ്രശ്‌നം, ജാതി പ്രശ്‌നം എന്നിവ കേരളത്തിനുള്ളിലെ സാമൂഹിക യാഥാര്‍ത്ഥ്യവുമായി താരതമ്യം ചെയ്താണ് പരിഹരിക്കേണ്ടത്. അല്ലാതെ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഉത്തരദേശത്തും നോക്കിയല്ല. കേരളത്തിലെ ഇടതുപക്ഷത്തിന് ഇത് അറിയാഞ്ഞിട്ടല്ല. കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് എപ്പോഴും ഒരു പ്രശ്‌നമുണ്ട്. കൂലി കിട്ടാത്ത പ്രശ്‌നമാണെങ്കില്‍ അവര്‍ സമരത്തിന് ഉണ്ടാവും. അന്തസ്സുള്ള ജീവിതം നയിക്കാനുള്ള അവകാശ പോരാട്ടത്തിന് അവരുണ്ടാവില്ല. ദളിതുകളുടെ കൂലി കൂട്ടാന്‍ സമരത്തിന് ഉണ്ടാവും. എന്നാല്‍ ദളിതുകളുടെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ സമരത്തിന് ഉണ്ടാവില്ല. ദളിതര്‍, ദുര്‍ബലര്‍ അവകാശങ്ങള്‍ക്ക് വേണ്ടി സ്വന്തം കാലില്‍ നിന്ന് സമരം ചെയ്താല്‍ അതിനെ സംഘടിതമായി ഇല്ലാതാക്കും. മുത്തങ്ങ, ചെങ്ങറ, അരിപ്പ എന്നീ സമരങ്ങളില്‍ വ്യവസ്ഥാപിത ഇടതുപക്ഷം, വ്യവസ്ഥാപിത ജാതിമത ശക്തികളുടെ അതേ പെരുമാറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

സാംസ്‌കാരിക രാഷ്ട്രീയം ആരുടെ കര്‍തൃത്വത്തിലാണ് മുന്നോട്ടുപോകുന്നത്? ഈ ചോദ്യം വളരെ പ്രസക്തമാണ്. കേരളത്തിലെ മാധ്യമങ്ങള്‍, സിനിമ, പത്രങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരൊക്കെ അബോധത്തില്‍ സവര്‍ണ്ണമാണ്. ദിവ്യ എസ് അയ്യര്‍ എന്തുപറഞ്ഞാലും, ആടിയാലും പാടിയാലും നമുക്ക് രസമുള്ളതായി തോന്നുന്നതും ഈ സവര്‍ണീകരണമാണ്. ‘ഇന്നീ കാണും ലോകമെല്ലാം’ കാരണ ഭൂതന്റെതാണെന്ന് പാടി തിരുവാതിരക്കളി കളിക്കുന്നതും ഈ പ്രതലത്തിന്റെ സ്വാധീനം കൊണ്ടാണ്. എന്നാൽ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന് പാടുന്ന റാപ്പ് പാട്ടുകാരൻ വേടനെ കുറ്റവാളിയെപോലെ കൊണ്ടു നടക്കുന്നതും അവന്റെ കുറിക്ക് കൊള്ളുന്ന വരികൾ കേരളത്തിലെ സാംസ്കാരിക സവർണ്ണതയ്ക്ക്നേരെ ചൂണ്ടുവിരലാകുമ്പോൾ വേടനെയും വേട്ടയാടുന്ന സാഹചര്യമുണ്ടാകുന്നു.

നമ്മുടെ ജീവിതം ഇന്ന് ദൃശ്യതയുടെ കാലത്താണ് ജീവിക്കുന്നത്. എല്ലാം ഓരോ അവതരണങ്ങളായി കാണുന്നതുകൊണ്ട് കാഴ്ച, കേള്‍വി എന്നിവ നമ്മള്‍ കൊണ്ടുനടക്കുന്ന രാഷ്ട്രീയത്തെക്കാള്‍ നമ്മെ സ്വാധീനിക്കും. റീലുകളുടെ കാലം. അഥവാ കാഴ്ചയുടെ കാലം.

സാംസ്‌കാരിക രാഷ്ട്രീയം കാഴ്ചയുടെ ലോകത്തിലേക്ക് പരിണമിക്കുന്നതും നാം കാണുന്നുണ്ട്. തൃശ്ശൂര്‍ പൂരത്തില്‍ കുടമാറ്റത്തില്‍ തെളിഞ്ഞുവരുന്ന രാമന്‍, ലക്ഷ്മണന്‍, അമ്പലപറമ്പിലെ ഗാനമേളയില്‍ ‘പുഷ്പനെ അറിയാമോ’, ‘ബലികുടീരങ്ങളെ’ എന്നീ ഗാനങ്ങള്‍ ആലപിക്കുന്നത് സ്വാഭാവികമായി മാറുന്നു. കേള്‍വിക്കാര്‍ അതാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാനതു പാടും എന്ന് മറുപടി പറയുന്ന ഗായകര്‍ ഉണ്ടായിരിക്കുന്നു. അതിന് പരിസരം, സന്ദര്‍ഭം എന്നിവയ്ക്ക് യാതൊരു പ്രസക്തിയുമില്ലാതെ മാറിയിരിക്കുന്നു.

കേരള രാഷ്ട്രീയത്തിന്റെ ദിശ മാറ്റുന്ന ഒരു ഏടായിരിക്കും ‘പരിശുദ്ധ’ ഇടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക രാഷ്ട്രീയം. അമ്പലങ്ങളിലെ ഘോഷയാത്രയിലും, കലശപ്രദക്ഷിണത്തിലും പ്രത്യക്ഷപ്പെടുന്ന ചെഗുവേരയുടെയും ഹെഡ്‌ഗേവാറിന്റെയും ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് മലയാളിയുടെ സാംസ്‌കാരിക രാഷ്ട്രീയം മതത്തിന്റെയും, വിശ്വാസത്തിന്റെയും ഇടങ്ങളിലേക്ക് മാറിയിരിക്കുന്നുവെന്നാണ്. വടക്കേ മലബാറിലെ തെയ്യക്കാവുകള്‍ കാവ് കമ്മിറ്റികളായി വിവിധ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ കയ്യടക്കി വയ്ക്കുമ്പോള്‍, സവർണീകരിക്കാന്‍ വെമ്പുന്ന തറവാട്ടു കാവുകള്‍ പൂര്‍വികാരാധനയിലൂന്നിയ തെയ്യങ്ങളെ വൈഷ്ണവവല്‍ക്കരിക്കുന്നു.

ഇല്ലാത്ത തറവാട്ടിനെ ഉണ്ടാക്കിയും നേരത്തെ ഉണ്ടായിരുന്ന ജാതി തറവാടുകളെ പുനര്‍സൃഷ്ടിച്ചും ജാതിക്കുലമഹിമ വാഴ്ത്തുന്നവര്‍ സവര്‍ണ്ണ കിരീടം വച്ച് ആനന്ദിക്കുകയും മറ്റുള്ളവരെ അതിലേക്ക് ആനയിക്കുകയും ചെയ്യുന്നു. തെയ്യത്തിന്റെ ചെറുജന്മാവകാശികള്‍ സ്വന്തം പാര്‍ട്ടിക്കാരനാണോ എന്നുറപ്പുവരുത്തി മുത്തപ്പന്‍ കോലം കെട്ടിക്കുന്ന പുതിയ കാവുടമകള്‍ ജനിക്കുന്നു. അവര്‍ നാട്ടുടയവരായി തെയ്യക്കാര്‍ക്കും തെയ്യത്തിനും ഊരുവിലക്ക് കല്‍പ്പിക്കുന്നു. തെയ്യത്തെ ചെഗുവേരയുടെയും വിവേകാനന്ദന്റെയും തിരുമുടിയേറ്റുന്നവരായിമാറ്റുന്നു. ദക്ഷിണ കേരളത്തില്‍ കാവുകള്‍ എത്രയോ നേരത്തെതന്നെ അമ്പലങ്ങളായി മാറിയിരിക്കുന്നു. മാടന്‍, മറുതയൊക്കെ ശിവനും പാര്‍വതിയുമായി ‘പരിശുദ്ധ സ്ത്രീ’, ‘പരിശുദ്ധ സ്‌ത്രൈണത’യെ മുന്‍നിര്‍ത്തി പൊങ്കാലകള്‍ ഒഴിച്ചുകൂടാനാവാത്ത ഉത്സവങ്ങളായി മാറി. സ്ത്രീകളുടെ ശബരിമലയുണ്ടാകുന്നതും മലയാളി കാണുന്ന സാംസ്‌കാരിക രാഷ്ട്രീയമാണ്. ഈ ബഹുകാഴ്ച, ലോകത്തിനിടയ്ക്ക് ഒരൊറ്റ അനുഭൂതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തരം തിരിഞ്ഞാല്‍ വീണു പോകുന്നവരുടെ ശബ്ദം കേള്‍ക്കാന്‍ആരുമുണ്ടാവില്ല. പുരോഗമന കലാസാഹിത്യശാസ്ത്ര സംഘങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പിണിയാളുകളാവാതെ പുരോഗമന സാംസ്കാരിക രാഷ്ട്രീയത്തെ ഭയമില്ലാതെ തുറന്നു കാണിക്കേണ്ടതായിട്ടുണ്ട്

Comments