Thursday , June 26 2025, 4:23 pm

ദേശീയപാതയിലെ വിള്ളല്‍; മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധവും സംഘര്‍ഷവും

തിരുവനന്തപുരം: ദേശീയപാത നിര്‍മാണത്തിനിടെ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധവും സംഘര്‍ഷവും. മലപ്പുറത്ത് യൂത്ത്കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോഹിനൂരിലെ കരാര്‍ കമ്പനി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതിനിടെ, കണ്ണൂര്‍ തളിപ്പറമ്പിലെ കുപ്പത്ത് ഇന്ന് വീണ്ടും മണ്ണിടിച്ചല്‍ ഉണ്ടായി. പിന്നാലെ സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധവും നടന്നു. ദേശീയപാത നിര്‍മാണത്തിനായി കുന്നിടിച്ച ഭാഗത്താണ് ഇന്ന് വീണ്ടും മണ്ണിച്ചല്‍ ഉണ്ടായത്. ശക്തമായ മഴയില്‍ വീടുകളിലേക്ക് വെള്ളവും ചെളിയും ഒലിച്ചെത്തുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

സ്ത്രീകളടക്കമുള്ളവരാണ് ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ആര്‍.ടി.ഒ അടക്കം വിഷയത്തില്‍ ഇടപെട്ടതോടെയാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്. മണ്ണിടിച്ചലില്‍ കൃത്യമായ പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നും നാട്ടുകാര്‍ പറഞ്ഞു. നാല് മണിയോടെ കലക്ടര്‍ സ്ഥലത്തെത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്ന് പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

മഴയത്ത് ചെളിവെള്ളം ഒലിച്ചുവന്നതിനെ തുടര്‍ന്ന് പ്രദേശത്തെ നൂറോളം വീടുകളില്‍ ആളുകള്‍ക്ക് താമസിക്കാന്‍ കഴിയാതായെന്നും ജനങ്ങള്‍ ആശങ്കയിലാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് പ്രദേശത്തെ വീടുകളില്‍ ഉള്ളത്. സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ വെള്ളത്തിലായെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ദേശീയപാതയില്‍ കഴിഞ്ഞ ദിവസം വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്.

തൃശൂര്‍ ചാവക്കാടും വിള്ളല്‍ കണ്ടെത്തിയിരുന്നു. ടാറിങ് പൂര്‍ത്തിയായ റോഡില്‍ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിള്ളല്‍ കണ്ടെത്തിയ ഭാഗം അധികൃതര്‍ ടാറിട്ട് മൂടി. ഇതിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിര്‍മാണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ടാറിട്ട് മൂടുകയല്ല വേണ്ടതെന്നും സ്ഥിരം പരിഹാരമാണ് വേണ്ടതെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. 53 മീറ്റര്‍ നീളത്തിലും 4.10 മീറ്റര്‍ വീതിയിലുമാണ് വിള്ളല്‍. ഇത് കണ്ടതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന് നൂറ് മീറ്റര്‍ ദൂരം മാറി മറ്റൊരു ഭാഗത്തും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.

Comments