കൊച്ചി: കൊച്ചിയിൽ അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ 3 കപ്പൽ മുങ്ങി. ദുരന്ത നിവാരണ അതോറിറ്റിയാണ് കപ്പൽ മുങ്ങിയെന്ന് വ്യക്തമാക്കുന്നത്. കൂടുതൽ കണ്ടെയ്നറുകൾ കടലിൽ പതിച്ചു. അതേസമയം ക്യാപ്റ്റനടക്കം കപ്പലിൽ അവശേഷിച്ച മൂന്നു പേരെ കൂടി മാറ്റി.
കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിരുന്നു.
കടലിൽ വീണ കണ്ടെയ്നറുകളിൽ അപകടകരമായ മറൈൻ ഗ്യാസൊലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവയടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നാവികസേന, കോസ്റ്റ്ഗാർഡ് കപ്പലുകളും വിമാനങ്ങളുമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ഇന്ന് കണ്ടെയ്‌നറുകൾ മാറ്റാനുള്ള ശ്രമങ്ങൾ തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിനായി ഇതേ കമ്പനിയുടെ മറ്റൊരു കപ്പൽ എത്തിച്ചിരുന്നു. ഇതിനിടെയാണ് കപ്പല്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. 21 പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിരുന്നു.
കണ്ടെയ്‌നറുകൾ കേരളതീരത്ത് ഉച്ചയോടെ എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ ഇന്നലെയാണ് അപകടത്തിൽപെട്ടത്. ഉച്ചയ്ക്ക് 1.25ന് ആയിരുന്നു അപകടം.