Tuesday , March 3 2026, 2:35 pm

വി.സി നിയമനം: സെര്‍ച്ച് കമ്മിറ്റിയെ സുപ്രീം കോടതി നിയമിക്കും; സര്‍ക്കാരും ഗവര്‍ണറും പേരുകള്‍ നല്‍കണം

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ സേര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി നിയമിക്കും. കമ്മിറ്റിയിലേക്ക് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും നാല് പേരുകള്‍ വീതം നല്‍കാം. ഒരാളെ യുജിസിക്കും നിര്‍ദേശിക്കാം. നാളെ കോടതി ചേരുമ്പോള്‍ പേരുകള്‍ നല്‍കണം. നാളെ കോടതി ചേരുമ്പോള്‍ പേരുകള്‍ നല്‍കണം. ഇതില്‍ നിന്നും സെര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി നിയമിക്കും. തുടര്‍ന്ന് സേര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ നിന്നും ഗവര്‍ണര്‍ക്ക് തിരഞ്ഞെടുപ്പ് നടത്താം. നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും യോജിപ്പിലെത്താത്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി.

സ്ഥിരം വി.സി നിയമനം വൈകുന്നതിന്റെ കാരണമെന്താണെന്ന് കോടതി ചോദിച്ചിരുന്നു. ഗവര്‍ണര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന്റെ അധികാരം സര്‍ക്കാരിനാണെന്ന്, സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. അങ്ങനെയാണ് ചട്ടങ്ങളില്‍ കാണുന്നതെന്ന് പറഞ്ഞ കോടതി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സേര്‍ച്ച് കമ്മിറ്റിയെ കോടതി നിയമിക്കാമെന്ന് പറയുകയായിരുന്നു.

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ നിയമപ്രകാരമല്ലാതെ ഗവര്‍ണര്‍ നിയമനം നടത്തിയെന്നാരോപിച്ച് കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നും സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്നും സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്. സെര്‍ച്ച് കമ്മിറ്റിയുടെ കാര്യത്തില്‍ എന്തിനാണ് തര്‍ക്കമെന്ന് ചോദിച്ച കോടതി പ്രശ്‌നം പരിഹരിക്കാന്‍ കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണെന്നും പറഞ്ഞു.

 

 

Comments