സജീവ് ഉച്ചക്കാവിൽ
സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയിൽ ഇല്ലാതിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം..
വയലാർ സ്വപ്നങ്ങളെ പറ്റി എഴുതുന്ന പാട്ടിൽ നിന്ന് ചിത്രശലഭങ്ങളും ചിറകടിക്കുന്നുണ്ട്..
പൂമ്പാറ്റകൾ ഭൂമിയെ മനോഹരമായി നിലനിർത്തുന്നതിൻ്റെ കൂടി പാട്ടായത് മാറുന്നു..
പൂക്കൾ നിറഞ്ഞു വിടർന്ന ഒരു കൊട്ടക്ക മരത്തെ പൊന്തച്ചുറ്റനും (Neptis hylas)വർണ്ണപ്പരപ്പനും (Coladenia indrani) വരയൻപരപ്പനും (Odontoptilum angulata) വെള്ളിലത്തോഴിയും (Moduza procris)മറ്റനേകം ആറുകാലിപ്പറജാതികളും ചുറ്റിപ്പറക്കുന്നിടത്തുനിന്നാണ് ഈ പാട്ടോർമിച്ചത്.
കേരളത്തിലെ നാട്ടിൻപുറങ്ങളിലെല്ലാം കണ്ടുവരുന്ന കൊട്ടക്കയുടെ പൂക്കാലം മഴക്കാലത്തോടൊപ്പം തുടങ്ങുകയായി. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളൊന്നുമില്ലെങ്കിലും ഇവ കുറ്റിക്കാടുകളിൽ നിന്ന് ചെറുമരമായി ഉയർന്ന് ഷഡ്പദങ്ങൾക്ക് തേൻ പകർന്ന് നിൽക്കുന്നു.
മൈക്രോകോസ് പാനിക്കുലേറ്റ (Microcos paniculata) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ ടിലിയേസിയേ (Tiliaceae) സസ്യകുടുംബത്തിൽ പെടുന്നു. വെള്ള കലർന്ന പച്ച നിറമുള്ള 5 ഇതളുകൾക്ക് നടുവിൽ നിന്നും പൂമ്പൊടി ചൂടിയ കേസരങ്ങൾ ബ്രഷ് പോലെ കാണാം. തേൻ കൊതിയൻമാർ കാലിലും ശരീരത്തിലും ഒരു പൂവിലെ പൂമ്പൊടി വാരിപ്പൂശി അടുത്ത പൂവിലേക്ക് പറക്കുമ്പോൾ പ്രകൃതി പുഞ്ചിരിക്കുന്നു..
പരാഗണം എന്ന മഹാപ്രതിഭാസം അതിൻ്റെ അപാര ഭംഗിയോടെ നിവർത്തിച്ചെടുക്കുന്ന കൃതാർത്ഥമായ ചിരി.
ചെറിയ പുളിയുള്ള ഇവയുടെ കായ്കൾ ഭക്ഷ്യയോഗ്യമാണ്.
ബീഡി ചുരുട്ട് തുടങ്ങിയ പുകയില ഉത്പന്നങ്ങൾ ചുരുട്ടിയെടുക്കാൻ ഇവയുടെ ഇലകൾ ഉണക്കി ഉപയോഗിക്കുന്നുണ്ട്.
ദഹനക്കേട് വയറിളക്കം പനി കരൾ രോഗങ്ങൾ എന്നിവക്കെതിരെ യുള്ള പല ആയുർവേദ മരുന്നുകളിലെയും ചേരുവയാണിവ.
ശലഭങ്ങൾക്കും മറ്റു ഷഡ്പദങ്ങൾക്കും ഒരു സസ്യം പൂത്ത് ഒഴിയുമ്പോൾ മറ്റൊന്ന് വിടർത്തി തേനൊഴിയാതെ പ്രകൃതി ഈ പാരസ്പര്യങ്ങളെ കാക്കുന്നു..
വയലാറിൻ്റെ ഒരു പാട്ടുകൂടി ഓർമിക്കട്ടെ
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസ്സുകളുണ്ടോ?
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണ മരാളങ്ങളുണ്ടോ
വസുന്ധരേ…
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?