മാനന്തവാടി: മാനന്തവാടിയിൽ മാതാവിനെ ആൺസുഹൃത്ത് കുത്തിക്കൊന്നതിനെ തുടർന്ന് കാണാതായ ഒൻപതുവയസുകാരിയെ കണ്ടെത്തി. 14 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രതിയോടൊപ്പം ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതി ദിലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുനെല്ലി വനമേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ പ്രദേശത്ത് കനത്ത മഴയായതിനാൽ കാര്യമായ തിരച്ചിൽ നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടന്നത്.
സ്ഥലത്തിനോടടുത്ത് നിന്ന് പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സുഹൃത്തിന്റെ കുത്തേറ്റ് ഇടയൂർക്കുന്ന് സ്വദേശി പ്രവീണ(34) കൊല്ലപ്പെട്ടത്. ഇവർ വാകേരിയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം പങ്കാളിയായ ദിലീഷ് സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ആക്രമണത്തിൽ പ്രവീണയുടെ 14 വയസ്സുള്ള പെൺകുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഇവർ, മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.