Friday , June 27 2025, 2:18 am

കോവിഡ്19 ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തെ കുറവ് വരുത്തിയെന്ന് പഠനം

മുംബൈ: കോവിഡ്19 മഹാമാരി മൂലം 2021ല്‍ ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. കോവിഡിന് പിന്നാലെ ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തെ കുറവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019ല്‍ 70.4 വര്‍ഷമായിരുന്ന രാജ്യത്തിന്റെ മൊത്തത്തിലുള്ള ആയുര്‍ദൈര്‍ഘ്യം 2021ല്‍ 68.8 വര്‍ഷമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിയോണറിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസിലെ (ഐ.ഐ.പി.എസ്) ഗവേഷകര്‍ നടത്തിയ പഠനത്തിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോവിഡ് മഹാമാരി ഏകദേശം ഒരു ദശാബ്ദക്കാലത്തെ ആരോഗ്യ നേട്ടങ്ങളെ ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹാമാരിക്ക് മുമ്പുള്ള 2019 നെ അപേക്ഷിച്ച് 2021ല്‍ ഇന്ത്യയില്‍ 2.2 ദശലക്ഷം അധിക മരണങ്ങള്‍ രേഖപ്പെടുത്തിയതായി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തില്‍ നിന്നുള്ള ഡാറ്റയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിത്. 22 സംസ്ഥാനങ്ങളില്‍ 19 സംസ്ഥാനങ്ങളിലും ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഈ സംസ്ഥാനങ്ങളില്‍ ആയുര്‍ദൈര്‍ഘ്യം മൂന്ന് വര്‍ഷത്തിലധികം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 2.2 വര്‍ഷത്തിനുള്ളില്‍ 68.9 ല്‍ നിന്ന് 66.7 വര്‍ഷമായി കുറഞ്ഞു. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 72.1 ല്‍ നിന്ന് 71.5 വര്‍ഷമായി 0.5 വര്‍ഷം മാത്രമാണ് കുറഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2019നും 2021നും ഇടയില്‍ ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ 1.8 വര്‍ഷം കുറവുണ്ടായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്.

2025 ലെ വേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ മഹാമാരി ജീവന്‍ അപഹരിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.

 

Comments