Friday , June 27 2025, 5:37 pm

തിരുവല്ല ‘ജവാന്‍’ മദ്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ 10 കോടിയുടെ നഷ്ടം

പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബെവ്‌കോ മദ്യസംഭരണ ശാലയിലെ തീപിടിത്തത്തില്‍ 10 കോടിയുടെ നഷ്ടം. സര്‍ക്കാരിന്റെ ജവാന്‍ മദ്യം ഉള്‍പ്പെടെ 75,000 കെയ്‌സ് മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. 10കോടി യുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാകുന്നുവെന്ന് ബെവ്കോ എംഡി ഹര്‍ഷിദാ ആട്ടെല്ലൂരി പറഞ്ഞു. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനങ്ങളുള്ള ഗോഡൗണ്‍ ആയിരുന്നു. തീപിടിത്ത പശ്ചാത്തലത്തില്‍ എല്ലാ ഗോഡൗണുകളിലും സുരക്ഷാ പരിശോധന ഉണ്ടാകും
15 വെബ്‌കോ ഔട്ട്‌ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്‌കോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നാണ് എക്‌സൈസ് വിശദമാക്കുന്നത്. തൊട്ടടുത്ത ജവാന്‍ മദ്യ നിര്‍മാണശാലയിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് രാത്രി വൈകി തീ നിയന്ത്രണ വിധേയമാക്കിയത്.
രാത്രി എട്ട്മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഗോഡൗണിന് സമീപത്തുണ്ടായിരുന്ന ഔട്ട്‌ലെറ്റിലും തീ പിടിച്ചു. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാലും സമീപത്ത് ജവാന്‍ മദ്യം നിര്‍മിക്കുന്ന ഫാക്ടറിയിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ ആയതിനാലുമാണ് വലിയ അപകടം ഒഴിവായത്. ജവാന്‍ മദ്യം നിര്‍മിക്കാനായി വലിയ രീതിയിലുള്ള സ്പിരിറ്റ് ശേഖരം ഫാക്ടറിയിലുണ്ടായിരുന്നു. നിലവില്‍ കെട്ടിടത്തിന് പിന്‍ ഭാഗത്തായി ചില വെല്‍ഡിംഗ് ജോലികള്‍ നടന്നിരുന്നു ഇവിടെ നിന്നാണോ തീ പടര്‍ന്നതെന്ന പ്രാഥമിക സംശയമാണ് നിലവിലുള്ളത്.

 

Comments