Friday , June 27 2025, 6:30 pm

ദേശീയപാത 66; തേഞ്ഞിപ്പലത്ത് ബസ് കാത്തിരിപ്പു കേന്ദ്രം ഒരിടത്ത്, വണ്ടി നിര്‍ത്തുന്നത് മറ്റൊരിടത്ത്

തേഞ്ഞിപ്പലം : പഴയ ദേശീയപാതയുടെ അരികെ നിന്ന് പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കുപകരം സര്‍വീസ് റോഡരികെ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പലതും നോക്കുകുത്തി. അവ നിലവിലുള്ള ബസ് സ്റ്റോപ്പുകളില്‍ നിന്ന് അകലെ ആയതിനാല്‍ യാത്രക്കാരില്‍ പലരും അവിടെ നില്‍ക്കാറില്ല. ബസ്സുകള്‍ അവിടെ നിര്‍ത്താറുമില്ല. എന്‍എച്ച് അതോറിറ്റിയുടെ ബസ് കാത്തിരിപ്പു കേന്ദ്രത്തെ ആശ്രയിച്ചാല്‍ ചുറ്റിവളഞ്ഞ് ബഹുദൂരം നടക്കേണ്ടിവരും. ഇടിമുഴിക്കലില്‍ നിലവിലുള്ള സ്റ്റോപ്പില്‍ നിന്ന് മാറിയാണ് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം. സ്പിന്നിങ്മില്‍ അങ്ങാടിയിലും യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ സ്ഥലത്ത് ഇവ നിര്‍മിക്കണമെന്ന ആവശ്യം അധികൃതര്‍ പരിഗണിച്ചിട്ടില്ല.

കാക്കഞ്ചേരിയില്‍ കോഴിക്കോട് ദിശയിലേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം സംബന്ധിച്ച് വലിയ പരാതി ഇല്ലെങ്കിലും തൃശൂര്‍ ദിശയിലേക്കു പോകുന്ന യാത്രക്കാര്‍ക്കു വേണ്ടി ഇത് നിര്‍മിക്കാത്തത് ജനത്തെ വലയ്ക്കുന്നു. ചെട്ട്യാര്‍മാട്ട് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചതും യഥാര്‍ഥ സ്ഥാനത്തല്ല. യൂണിവേഴ്‌സിറ്റി ക്യാംപസില്‍ രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങളും പ്രധാന സ്റ്റോപ്പുകളില്‍ നിന്ന് മാറിയാണ്. തന്മൂലം നിലവിലുള്ള സ്റ്റോപ്പില്‍ മഴയും വെയിലും സഹിച്ചു നില്‍ക്കണമെന്നത് യാത്രക്കാരുടെ ദുരിതം.

പാണമ്പ്രയില്‍ തൃശൂര്‍ ദിശയിലേക്ക് കാത്തിരിപ്പു കേന്ദ്രം ഉണ്ടെങ്കിലും അടിപ്പാതയില്‍ നിന്ന് ഏറെ അകലെ ആയതിനാല്‍ യാത്രക്കാര്‍ ആ വഴി പോകാറില്ല. പഞ്ചായത്തുതല ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിലപാട് അവഗണിച്ചാണ് പലയിടത്തും കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. പുനഃപരിശോധിക്കാന്‍ തീരുമാനമെടുത്ത് കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടും എന്‍എച്ച് അതോറിറ്റി അവരുടെ റൂട്ടില്‍ നിന്ന് മാറിയില്ലെന്നാണ് പരാതി. പ്രധാന അങ്ങാടികളെ തഴഞ്ഞ് ആറു വരിപ്പാതയില്‍ എക്‌സിറ്റും എന്‍ട്രിയും നിശ്ചയിച്ചതും പ്രാദേശികമായി യാത്രാ ക്ലേശം ഇരട്ടിപ്പിച്ചു. അക്കാര്യത്തിലും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദേശം അവഗണിച്ചെന്ന് പരാതിയുണ്ട്.

 

Comments