Saturday , October 4 2025, 2:21 am

കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; 59കാരിക്ക് നഷ്ടമായത് 2.88 കോടി

കൊച്ചി: കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന 59 വയസ്സുകാരിയാണ് കബളിപ്പിക്കപ്പെട്ടത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെൡായി നല്‍കിയായിരുന്നു തട്ടിപ്പ്. പണം നല്‍കിയില്ലെങ്കില്‍ പിടിയിലാകുമെന്ന ഭീഷണിയില്‍ ഉഷാകുമാരി കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണപ്പണയത്തിലൂടെ സ്വരൂപിച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയായിരുന്നു.

മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ പ്രചാരണങ്ങള്‍ നടത്തിയിട്ടും വീണ്ടും തട്ടിപ്പുകള്‍ ആവര്‍ത്തിക്കുകയാണ്. മുന്ന് ദിവസം മുമ്പാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്ന് ഷെയര്‍ മാര്‍ക്കറ്റില്‍ നിഷേപിക്കാമെന്ന പേരില്‍ 25 കോടി രൂപ തട്ടിയെടുത്തത്. പണം കൈമാറിയ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ ഊള്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്.

ഷെയര്‍ മാര്‍ക്കറ്റിങ് പഠിപ്പിക്കാമെന്ന നിലയില്‍ 12 ലക്ഷം രൂപ തട്ടിയ കേസിലും അന്വേഷണം നടക്കുകയാണ്. യാക്കോബായ സഭ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസും തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടിരുന്നു.

Comments