Friday , June 27 2025, 1:57 am

വയനാട് മഞ്ഞപ്പാറ ഭൂമി ഇടപാട്: ലൂഥറന്‍ ചര്‍ച്ച് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി

കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ മഞ്ഞപ്പാറയില്‍ ഇന്ത്യ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് കൈവശംവച്ച് നികുതിയടച്ചുവരുന്ന 40 സെന്റ് ഭൂമിയുടെ വില്‍പന വിവാദത്തില്‍. 9.62 ലക്ഷം രൂപ വില നിശ്ചയിച്ച് ഭൂമി രണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് ആധാരം ചെയ്തു നല്‍കിയത് അധികാരപ്പെട്ട വ്യക്തിയല്ലെന്നു കാണിച്ചും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടും ലൂഥറന്‍ ചര്‍ച്ച് അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്കും അമ്പലവയല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.

ഭൂമി ആധാരം ചെയ്തു നല്‍കിയ കൊല്ലം നിലമേല്‍ ബംഗ്ലാംകുന്ന് എല്‍.എം. കോമ്പൗണ്ട് ഡാര്‍വിന്‍(60), ഭൂമി വാങ്ങിയ അമ്പലവയല്‍ ഉരുളാംകുന്നത്ത് കെ.സി.കുഞ്ഞമ്മു(63), മകന്‍ അബ്ദുള്‍സുജീദ്(36)തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി. 2025 മാര്‍ച്ച് 21നാണ് ഭൂമിയുടെ ആധാരം നടന്നത്. ഭൂമി എഴുതിക്കൊടുത്ത ഡാര്‍വിന്‍ ഇവാഞ്ചലിക്കല്‍ ലൂഥര്‍ ഇന്ത്യാ മിഷന്‍ പ്രോപ്പര്‍ട്ടീസ് ബോര്‍ഡ് ജനറല്‍ സെക്രട്ടറിയാണെന്നാണ് ആധാരത്തില്‍ പറയുന്നത്. ഭൂമി വില്‍പനയെക്കുറിച്ച് കഴിഞ്ഞ ദിവസം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച് അധികൃതര്‍ പോലീസിനെ സമീപിച്ചത്. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
മഞ്ഞപ്പാറയിലെ ഭൂമിയുടെ വില്‍പനയിലും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും സമഗ്രാന്വേഷണം ആവശ്യമാണെന്ന് ചര്‍ച്ച് തിരുവനന്തപുരം സിനഡ് പ്രസിഡന്റ് ഡോ.മോഹനന്‍ മാനുവല്‍, ട്രസ്റ്റ് ഡയറക്ടര്‍ ഫാ.ജി. ജസ്റ്റിന്‍ രാജ്, ഫാ.ബി.ജോയി, നിലമേല്‍ സര്‍ക്കിള്‍ പ്രസിഡന്റ് ഫാ.എ.ടി.ബേബി, ചര്‍ച്ച് കൗണ്‍സില്‍ അംഗം ഫാ.എസ്.എസ്. ഒലിവര്‍, ഫാ.വി.വിപിന്‍, ഫാ.എം. മനുപ്രസാദ്, ഫാ.ജോണ്‍ ദാസ്, ഫാ.പ്രശാന്ത് രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടിലുള്ളതടക്കം സഭയുടെ വസ്തുക്കള്‍ ഇന്ത്യ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് എന്ന പേരില്‍ ചെന്നൈ രജിസ്‌ട്രേഷന്‍ ഓഫീസില്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. ട്രസ്റ്റിന്റെ പേരിലുള്ള വസ്തുക്കള്‍ ചെന്നൈ ഹൈക്കോടതിയുടെ അറിവോ സമ്മതമോ ഇല്ലാതെ വില്‍പന നടത്താന്‍ ആര്‍ക്കും അധികാരമില്ല. സഭയുടെ വസ്തുക്കള്‍ തട്ടിയെടുക്കാന്‍ തത്പര കക്ഷികള്‍ ആസൂത്രിത നീക്കം വര്‍ഷങ്ങളായി നടത്തിവരികയാണ്. മീനങ്ങാടിയില്‍ സഭയുടെ പേരില്‍ 3.5 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെ ഷോപ്പിംഗ് കോംപ്ല്‌സ് നിര്‍മിക്കുന്നതു തടയാന്‍ ചിലര്‍ ശ്രമിച്ചതായി ചര്‍ച്ച് അധികൃതര്‍ പറഞ്ഞു.

Comments