കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചി സൈബര്‍ പൊലീസാണ് നടനെ ചോദ്യംചെയ്തത്. ഫെയ്സ്ബുക്കിൽ താൻ കവിതയാണ് എഴുതിയതെന്നാണ് വിനായകൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. തുടർന്ന് കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് നടനെ പൊലീസ് വിട്ടയച്ചു.
വി എസ് അച്യുതാനന്ദന്‍ മരിച്ച ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യംചെയ്യല്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിസോ ജോസഫ് വിനായകനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിനായകനെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയത്.
കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണനും യേശുദാസിനുമെതിരെ വിനായകൻ പോസ്റ്റിട്ടത് വിവാദമായിരുന്നു. തുടർന്ന് ഗായകന്‍ ജി വേണുഗോപാലും ഗായകരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.