കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ട്. അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ പറഞ്ഞു. മുൻകൂർ ജാമ്യത്തിനായി ഇന്നു തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ കുട്ടിച്ചേർത്തു.
യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ഫ്ളാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചതിലും പുലിപ്പല്ല് കൈവശം വെച്ചതിനും വേടനെതിരെ കേസ് നിലവിലുണ്ട്.