Thursday , June 26 2025, 8:13 am

വേടനെതിരെ കഞ്ചാവ് കേസില്‍ മൂന്ന് വകുപ്പുകള്‍; പുലിപ്പല്ലിന്റെ കാര്യത്തില്‍ വനംവകുപ്പും കേസെടുത്തു

കൊച്ചി: റാപ്പര്‍ വേടനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്. വേടന്‍ കഞ്ചാവ് കൈവശം വെച്ചത് വില്‍പ്പനയ്ക്കായിട്ടാണെന്നും എഫ്‌ഐആറില്‍ പറയുന്നു. വേടനെതിരേ പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ലഹരി വസ്തുക്കള്‍ സൂക്ഷിക്കല്‍, ലഹരി ഉപയോഗം, ഗൂഡാലോചന എന്നിവയാണ് അത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഇവ.

വേടനെ ഇന്ന് ഉച്ചയോടെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് വേടനെതിരേ ജാമ്യമില്ലാകുറ്റം ചുമത്തിയിട്ടുണ്ട്. ഇന്നലെ തന്നെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നല്‍കി വിട്ടയച്ചെങ്കിലും പിന്നാലെ വനംവകുപ്പ് വേടനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായ ചോദ്യം ചെയ്തു. പുലിപ്പല്ല് കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലെ ഒരു ആരാധകന്‍ നല്‍കിയതാണെന്നാണ് വേടന്‍ നല്‍കിയിട്ടുള്ള മൊഴി. മലേഷ്യന്‍ പൗരത്വമുള്ള തമിഴന്‍ രഞ്ജിത്ത് കുമ്പിടി എന്നയാളാണ് പുലിപ്പല്ല് നല്‍കിയതെന്നാണ് നല്‍കിയ മൊഴി. ഇന്ന് കോടനാട് റെയ്ഞ്ച് ഓഫീസില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും. മൃഗവേട്ട അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കഞ്ചാവ് കേസിലെ രണ്ടാം പ്രതിയായ വേടന്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്ക്കായിട്ടാണ് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇന്നലെയാണ് വേടന്റെ തൃപ്പൂണിത്തറയിലെ ഫഌറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തിയത്. ഈ കൂട്ടത്തിലാണ് മാലയും ലോക്കറ്റും കണ്ടെത്തിയത്. ഇത് പുലിപ്പല്ലാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഒമ്പതരലക്ഷം രൂപയും ഫഌറ്റില്‍ നിന്ന് കണ്ടെത്തി. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി.

തന്നെ ആരും കുടുക്കിയതല്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് പറയുക തന്നെ ചെയ്യുമെന്നും ഇന്നലെ വേടന്‍ പറഞ്ഞിരുന്നു. എല്ലാം വന്നിട്ട് പറയാമെന്നും അദ്ദേഹം പറഞ്ഞു. വേടനും മറ്റ് ഒമ്പതംഗങ്ങളും ഉണ്ടായിരുന്ന ഫഌറ്റില്‍ അപ്രതീക്ഷിത പരിശോധനയ്ക്കിടെ മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്.

Comments