Thursday , June 26 2025, 7:11 pm

അനിയന്ത്രിത ടൂറിസം: പഠനത്തിന് വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: അനിയന്ത്രിത ടൂറിസത്തിനെതിരേ വയനാടന്‍ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വനത്തിനും വന്യജീവികള്‍ക്കും വിരുദ്ധമായ ടൂറിസം പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. നിയമവിരുദ്ധ ടൂറിസം കേന്ദ്രങ്ങള്‍ മനുഷ്യരുടെ കുരുതിക്കളങ്ങളായി മാറുകയാണ്. ഏറ്റവും ഒടുവില്‍ മേപ്പാടി തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് ടെന്റിനു മുകളില്‍ വീണ് മലപ്പുറത്തുനിന്നുള്ള 24കാരി മരിച്ചു. ഇതിന്റെ പേരില്‍ ജനപ്രതിനിധികളടക്കം ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. ജില്ലയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ സംവിധാനം മണ്ണിനെയും മനുഷ്യരെയും കൊല്ലാക്കൊല ചെയ്യുന്ന ടൂറിസത്തിന്റെ സംരക്ഷകരും ഗുണഭോക്താക്കളുമാണ്.
ജില്ലയില്‍ 2,500ല്‍ അധികം റിസോര്‍ട്ടുകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേക്കുറിച്ച്
രാഷ്ട്രീയ നേതാക്കള്‍ക്കും പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ക്കും എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും ജില്ലാ ഭരണകൂടത്തിനും വനം വകുപ്പിനും പോലീസിനും ടൂറിസം വകുപ്പിനും ബോധ്യമുണ്ട്. പക്ഷേ, അനധികൃത ടൂറിസം സംരംഭങ്ങള്‍ക്കെതിരേ ചെറുവിരല്‍പോലും ഇവരാരും അനക്കുന്നില്ല. ജില്ലയില്‍ വര്‍ധിക്കുന്ന വന്യജീവി ആക്രമണത്തിനു മുഖ്യകാരണം ഇത്തരം റിസോര്‍ട്ടുകളാണ്. ഭക്ഷണം കൊടുത്തും മറ്റുവിധത്തിലും റിസോര്‍ട്ട് നടത്തിപ്പുകാര്‍ വന്യജീവികളെ ജനവാസ മേഖലകളിലേക്ക് ആകര്‍ഷിക്കുകയാണ്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും നിയമങ്ങള്‍ ലംഘിച്ചും വനം വകുപ്പ് നടത്തുന്ന ഇക്കോ ടൂറിസവും ജനവാസ കേന്ദ്രങ്ങളില്‍ വന്യജീവി സാന്നിധ്യം വര്‍ധിക്കുന്നതിനു കാരണമാണ്. പ്രമുഖ കര്‍ഷക സംഘടനകള്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.
ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ വൈകാതെ വയനാടിനൊപ്പം ടൂറിസവും അകാല ചരമമടയും. നാടിന്റെയും ടൂറിസത്തിന്റെയും നിലനില്‍പ്പിന് ഉതകുന്ന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനും നടപ്പാക്കാനും സര്‍ക്കാര്‍ തയാറാകണം. അനിയന്ത്രിത ടൂറിസത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍.ബാദുഷ അധ്യഷത വഹിച്ചു. തോമസ് അമ്പലവയല്‍, എം.ഗംഗാധരന്‍, ബാബു മൈലമ്പാടി, സണ്ണി മരക്കടവ്, പി.എം.സുരേഷ്, എ.വി.മനോജ്, രാമകൃഷ്ണന്‍ തച്ചമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.

Comments