Friday , June 27 2025, 3:35 am

‘താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം’

കല്‍പറ്റ: താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പോള്‍സണ്‍ കൂവയ്ക്കല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അത്യാസന്ന നിലയില്‍ വയനാട്ടില്‍നിന്നു കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന രോഗികളില്‍ ചലരുടെ ജീവന്‍ നഷ്ടപ്പെടാന്‍പോലും ചുരത്തില്‍ പലപ്പോഴും ഉണ്ടാകുന്ന ഗതാഗത തടസം കാരണമാകുകയാണ്. എന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്.

ചുരം റോഡിലൂടെ മള്‍ട്ടി ആക്‌സില്‍ ബസും ട്രക്കും ഉള്‍പ്പെടെ ആയിരക്കണക്കിനു വാഹനങ്ങളാണ് പ്രതിദിനം കടന്നുപോകുന്നത്. ചില ദിവസങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസമാണ് ചുരത്തില്‍ ഉണ്ടാകുന്നത്. ബദല്‍ റോഡുകളില്‍ ഒന്നെങ്കിലും യാഥാര്‍ഥ്യമായാല്‍ ഈ അവസ്ഥയ്ക്കു മാറ്റമാകും. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡുകള്‍ നിര്‍മിക്കുന്നത് വയനാടിന് ഏറെ ഗുണം ചെയ്യും. 1994ല്‍ ആരംഭിച്ച പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിര്‍മാണം ഇതുവരെ പൂര്‍ത്തിയായില്ല. പ്രവൃത്തിക്ക് വനഭൂമി ഉപയോഗപ്പെടുത്തുന്നതിന് കേന്ദ്രാനുമതി ലഭിക്കാത്തതാണ് ഈ റോഡ് പദ്ധതിക്ക് വിനയായത്. 500 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കാവുന്ന ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മൗനത്തിലാണ്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും പോള്‍സണ്‍ കൂവയ്ക്കല്‍ പറഞ്ഞു.

Comments