തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഏഴ് ദിവസമായി രാഹുൽ ഈശ്വർ ജയിലിലാണ്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി രാഹുല്‍ ഈശ്വർ പിന്‍വലിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിന്റെ എഫ്‌ഐആര്‍ വിഡിയോയില്‍ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതിജീവിതയെ മോശപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വിഡിയോ ഉണ്ടെങ്കില്‍ പിന്‍വലിക്കാന്‍ രാഹുല്‍ തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ കേസുകളുടെ എഫ്‌ഐആര്‍ എങ്ങനെ പരസ്യരേഖ ആകുമെന്നു കോടതി ചോദിച്ചു. ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു.
മോശപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചശേഷം പിൻവലിക്കുന്നതിൽ കാര്യമുണ്ടോയെന്നു അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ ചോദിച്ചു. ജില്ലാ കോടതിയില്‍ ജാമ്യഹര്‍ജി നിലനില്‍ക്കെ കീഴ്‌ക്കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തതു നിയമവിരുദ്ധമാണ്. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടും രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിക്കുകയാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കണ്ടെടുത്ത ലാപ് ടോപ്പിന്റെ പാസ്‌വേര്‍ഡ് നല്‍കാന്‍ പ്രതി കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നു. ന്യായീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പ്രതി ചെയ്യുന്നത്. രാജ്യത്തെ നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതി ബുദ്ധിയില്ലാത്തയാളാണെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. എന്നാൽ, ബുദ്ധിയുള്ള നീക്കങ്ങളാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ കിട്ടാന്‍ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
DeToor reflective wanderings…