Thursday , June 26 2025, 6:01 pm

അമേരിക്കയിലെ വന്‍ നഗരങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സാറ്റലൈറ്റ് പഠനം

വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ 28 സംസ്ഥാനങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനം. നേച്ചര്‍ സിറ്റീസ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച സാറ്റലൈറ്റ് പഠന റിപ്പോര്‍ട്ടിലാണ് അമേരിക്കയിലെ പ്രശസ്തമായ നഗരങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പരാമര്‍ശിക്കുന്നത്. ഹൈ റെസലൂഷന്‍ റഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിര്‍ജീനിയയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

പഠനത്തിന്റെ ഭാഗമായ ഓരോ നഗരങ്ങളിലും കരയിലെ 20 ശതമാനം ഭൂമി മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക്, ചിക്കാഗോ, ദല്ലാസ്, ഡെന്‍വര്‍ അടക്കമുള്ള പ്രശസ്തമായ നഗരങ്ങള്‍ ഓരോ വര്‍ഷവും 2 മുതല്‍ 10 മില്ലിമീറ്റര്‍ വരെ മുങ്ങിക്കൊണ്ടിരിക്കുന്നതായാണ് പഠനം വിശദമാക്കുന്നത്. വളരെ സാവധാനത്തില്‍ തുടര്‍ച്ചയായാണ് ഈ പ്രക്രിയ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെക്‌സസിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങള്‍ ഉള്ളതെങ്കിലും ഇത് രാജ്യവ്യാപകമായി ഭീഷണി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. സമുദ്രനിരപ്പ് ഉയരുന്നത് പ്രത്യാഘാതങ്ങള്‍ കൂടുതല്‍ വഷളാക്കാനും ഇതിലൂടെ വെള്ളപ്പൊക്കം രൂക്ഷമാകുകയും തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യാന്‍ സാധ്യത ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

റിപ്പോര്‍ട്ടനുസരിച്ച് ഹ്യൂസ്റ്റണിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതായി പറയുന്നത്. ഹ്യൂസ്റ്റണ്‍ നഗരത്തിന്റെ 40 ശതമാനം പ്രദേശവും പ്രതിവര്‍ഷം അഞ്ച് മില്ലിമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനം. കൂടാതെ 12 ശതമാനം പ്രദേശം പ്രതിവര്‍ഷം 10 മില്ലിമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ലിയോനാര്‍ഡ് ഒഹെന്‍ഹെന്റെ നേതൃത്വത്തില്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നഗരങ്ങളിലെ ജലനിരപ്പ് ഉയരുന്നതിന്റെ 80 ശതമാനവും അമിതമായ ഭൂഗര്‍ഭജല ചൂഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിശാസ്ത്രപരമായ കാരണങ്ങളും പ്രധാനമാണെങ്കിലും മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഭൂമിയുടെ തകര്‍ച്ചക്ക് പ്രധാന കാരണമായി മാറിയിരിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇതിനെ ചെറുക്കാന്‍ കൂടുതല്‍ നിരീക്ഷണവും നിയമനടപടികളും ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. മികച്ച ഉപഗ്രഹ നിരീക്ഷണം, ഭൂഗര്‍ഭജല മാനേജ്‌മെന്റിലെ മാറ്റങ്ങള്‍, ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കല്‍ എന്നിവയില്‍ ഊന്നല്‍ നല്‍കണം എന്നും ഗവേഷകര്‍ വിശദമാക്കുന്നു.

Comments