Friday , August 1 2025, 3:33 am

ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച വിജയം: ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ 22ന് തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ബസുടമകള്‍ മുന്നോട്ട് വച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധനക്കാര്യത്തില്‍ 29ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കളുമായി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനം. യോഗത്തില്‍ ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയും പങ്കെടുക്കും. തുടര്‍ന്നാകും വിഷയത്തില്‍ തീരുമാനമെടുക്കുക. പിസിസി ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനും,ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു നിയമപരമായി തടസ്സമില്ലെങ്കില്‍ സ്റ്റാറ്റസ് കോ തുടരാമെന്നും യോഗത്തില്‍ തീരുമാനമായി.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തില്‍ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളില്‍ നിലവില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവതരമായി ഇടപെടും. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവന്‍, ടി ഗോപിനാഥന്‍, ഗോകുലം ഗോകുല്‍ദാസ്, കെ കെ തോമസ്, ബിബിന്‍ ആലപ്പാട്,കെ. ബി സുരേഷ് കുമാര്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Comments