Friday , June 27 2025, 12:06 am

പോലീസുകാര്‍ നേരിടുന്ന നീതിനിഷേധത്തിനു പരിഹാരം കാണണം: കെ.പി.എ

കല്‍പറ്റ: ജോലിയുമായി ബന്ധപ്പെട്ട് പോലീസുകാര്‍ നേരിടുന്ന നീതിനിഷേധത്തിനു പരിഹാരം കാണണമെന്ന് മുട്ടിലില്‍ നടന്ന കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രമസമാധാന പാലനത്തില്‍ ഏര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ലഹരിക്ക് അടിമപ്പെട്ടും അല്ലാതെയും പോലീസുകാരെ ആക്രമിക്കുന്നത് വാര്‍ത്ത അല്ലാതായി. അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെവാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍
പലപ്പോഴും പ്രതിസ്ഥാനത്താകുന്നത് പോലീസുകാരാണ്. അക്രമികള്‍ രക്ഷപ്പെടുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകുന്നു. എഡിറ്റ് ചെയ്യുന്ന വീഡിയോകള്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാകാറുണ്ട്. ഇത് പോലീസുകാര്‍ക്ക് അര്‍ഹമായ നീതി ലഭിക്കാതിരിക്കുന്നതിനു കാരണമാകുകയാണ്. ജോലിക്കിടെ പോലീസുകാര്‍ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നത് തടയുന്നതിന് പ്രത്യേക നിയമ സംരക്ഷണം നല്‍കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിപിന്‍ സണ്ണി അധ്യക്ഷത വഹിച്ചു. ബത്തേരി ഡിവൈ.എസ്.പി കെ.കെ.അബ്ദുള്‍ ഷെരീഫ്, കല്‍പറ്റ ഡിവൈ.എസ്.പി പി.എല്‍.ഷൈജു, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.എ.സന്തോഷ്, കെ.പി.എ സംസ്ഥാന നിര്‍വാഹക സമിതിയംഗം ജോര്‍ജ് നിറ്റസ് എന്നിവര്‍ പ്രസംഗിച്ചു
സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി.പ്രദീപന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.ബി.ബിഗേഷ് വരവുചെലവ് കണക്കും ഓഡിറ്റ് കമ്മിറ്റിയംഗം കെ.എം. മുഹമ്മദ് ഷദീര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ഡി. ലിന്റോ, ജില്ലാ നിര്‍വാഹക സമിതിയംഗം ടി.ജെ. സാബു എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ വി.ലതീഷ് കുമാര്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.നൗഫല്‍ നന്ദിയും പറഞ്ഞു.
പൊതുസമ്മേളനവും കുടുംബസംഗമവും അഡീഷണല്‍ എസ്.പി ടി.എന്‍.സജീവ് ഉദ്ഘാടനം ചെയ്തു. ബിപിന്‍ സണ്ണി അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ജി.പി.അഭിജിത്ത്, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക് സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ ടി.പി.റിയാസ് നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ നടന്നു.

Comments