മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറത്തും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച് മൂന്നു പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇതിൽ മൂന്നു മാസം പ്രായമായ കുഞ്ഞിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ 49 കാരന്റെ ആരോഗ്യനിലയിലും മാറ്റമില്ല.
അതേസമയം, കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പനി ബാധിച്ചതിനെ തുടർന്നാണ് ഏഴ് വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ ഇന്നലെ നടത്തിയ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കുട്ടിയ്ക്ക് പനി ഭേദമാകുന്നത് വരെ നിരീക്ഷിക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ നിർദേശം.