ബിൻസി പാലത്ത്
ഒരു ഉപതിരഞ്ഞടുപ്പ്. ഭരണപ്രതിസന്ധി സൃഷ്ടിക്കാൻ പോലും ആവതില്ലാത്ത തിരഞ്ഞടുപ്പ് ഫലം. ആകെയുള്ളത് നിലവിലെ ഭരണത്തിൽ അസന്തുഷ്ടിയുണ്ടോയെന്ന റഫറണ്ടം മാത്രം. പുറമെ മണ്ഡലകേന്ദ്രീകൃത രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും . പക്ഷെ ,പടയ്ക്കിറങ്ങിയത് ബുദ്ധിജീവി പട്ടം പണിയെടുത്ത് ചാർത്തി വാങ്ങിയ ഒരു സംഘം . രണ്ടു പുതിയ രൂപകങ്ങൾ അവർ പൊട്ടി തട്ടിയെടുത്തു. ഒന്ന് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പൂമരൻ . രണ്ട്, നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നുവെങ്കിൽ എന്ന കുട്ടനിലവിളി . ഒറിജിനൽ വായിക്കാതിരിക്കുന്നവർക്കും ഒറിജിനലായ ചിന്താശേഷിയില്ലാത്തവർക്കും ഇടത് സ്ഥാനാർത്ഥി ഒരു ചിന്തകനും ക്രാന്തദർശിയുമായി അനുഭവപ്പെടാം . കയ്യിലിരിക്കുന്ന സ്കെയിലിൻ്റെ പരിമിതിയാണത്. പ്രായത്തിൻ്റെ പരിമിതിയിൽ ഇവരിൽ മിക്കവർക്കും ഇപ്പറഞ്ഞത് മനസിലായി കൊള്ളണമെന്നില്ല.
ജനാധിപത്യത്തിൽ പ്രതിപക്ഷം പ്രധാനം. പബ്ളിക്ക് ഇൻൻ്റലക്ച്വൽസ് എന്ന വർഗത്തിന് പാർട്ടികൾക്കും അതീതമായി പ്രതിപക്ഷമായി ഇരിക്കേണ്ട ഉത്തരവാദിത്വമുണ്ട് .അങ്ങനെ പ്രതിപക്ഷമാവേണ്ട കാരണങ്ങളില്ലെന്ന് വേണേൽ വാദിക്കാം. എന്നാൽ എട്ടു മനുഷ്യരെ ജുഡീഷ്യൽ റിവ്യു എന്ന സാധ്യത പോലുമില്ലാതെ വെടി വെച്ച് കൊന്നതു മുതൽ ആശാ വർക്കർമാരുടെ പട്ടിണിസമരത്തെ നേരിട്ട രീതി വരെ അത്യന്തം പ്രതിലോമപരവും ഇടത് വിരുദ്ധവുമായ ഒരു സർക്കാരിനെതിരെ ജനാഭിപ്രായം രേഖപ്പെടുത്തേണ്ട ഉപതിരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ വിവിധ മാളങ്ങളിലിരുന്ന് കുട്ടമായി ഓരിയിട്ട ഈ ബുദ്ധിജീവികളുടെ സത്യസന്ധത അവർ തന്നെ പരിശോധിക്കേണ്ടതാണ്. സച്ചിദാനന്ദൻ മുതൽ ബോസ് കൃഷ്ണമാചാരി വരെ.
പിന്നെ നിലമ്പൂർ സ്പെസിഫിക് രാഷ്ട്രീയയാഥാർത്ഥ്യങ്ങൾ . മോദി ഭരണത്തിൽ നിരാലംബരും ആശയറ്റവരുമായ മുസ്ളീം ജനസാമാന്യം 40 ശതമാനമുള്ള മണ്ഡലമാണിത് സർ .അവർ നിങ്ങളെ ഒരു രാഷ്ട്രീയബദലായി കാണുന്നില്ല. അത്ര മാത്രം. ഇടതുപക്ഷനാട്യങ്ങളുടെ പേക്കുത്ത് കൊണ്ട് അടയ്ക്കാൻ പറ്റിയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളല്ല ചുറ്റുവട്ടത്തെന്ന ആവർത്തിച്ച പ്രഖ്യാപനമാണ് നിലമ്പൂർ .ബുദ്ധിജീവി നാട്യങ്ങൾക്ക് ഇവിടെ ഒരു കാര്യവുമില്ല. പ്രസക്തിയുമില്ല.