Thursday , June 26 2025, 4:07 pm

മലാപ്പറമ്പിലും ദേശീയപാതയുടെ സര്‍വീസ് റോഡ് തകര്‍ന്നു; രണ്ട് ദിവസമായി യാത്രാദുരിതത്തില്‍ വലഞ്ഞ് നാട്ടുകാര്‍

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിലും ദേശീയപാതയുടെ സര്‍വീസ് റോഡ് തകര്‍ന്നു. റോഡ് ഇടിഞ്ഞ് താഴ്ന്നതിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം രണ്ട് ദിവസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഡ്രൈനേജ് നിര്‍മാണത്തിലെ അപാകതയാണ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാമനാട്ടുകര വെങ്ങളം ദേശീയപാത ബൈപ്പാസില്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ ആണ് സര്‍വീസ് റോഡിന്റെ 20 സെന്റിമീറ്ററോളം റോഡ് താഴ്ന്നത്.

ടാറിങ് പൂര്‍ത്തിയാക്കി അടുത്തിടെ ഗതാഗതത്തിന് തുറന്ന് കൊടുത്ത റോഡാണ് ഒറ്റ മഴയില്‍ തകര്‍ന്നത്. ഏകദേശം ഒരാഴ്ച കൊണ്ട് മണ്ണിട്ട് ഒരാഴ്ചക്കുള്ളില്‍ തന്നെയാണ് സ്ഥലത്തെ ടാറിങ്ങും പൂര്‍ത്തിയാക്കിയത്. ഗതാഗതം തടസപ്പെട്ടതോടെ ജനങ്ങള്‍ വലയുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തതിന് ശേഷം ഒരു ദിവസം മാത്രാമാണ് ഇതുവഴി വാഹനങ്ങള്‍ കടന്ന് പോയതെന്നും പിറ്റേദിവസത്തെ മഴയില്‍ റോഡ് ഇടിഞ്ഞ് താണെന്നും നാട്ടുകാര്‍ പറഞ്ഞു.

അന്‍പത് മീറ്ററോളം ദൂരത്തില്‍ റോഡ് അപകടാവസ്ഥയിലാണ്. ശക്തമായ മഴയില്‍ റോഡില്‍ വെള്ളം കെട്ടികിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. വെള്ളം ഒഴുകി പോകാനുള്ള സംവിധാനം റോഡിന്റെ ഇരുവശത്തും ഉണ്ടായിരുന്നില്ല. റോഡ് ഇടിഞ്ഞ ഭാഗത്തെ ടാറും മണ്ണും നിലവില്‍ നിര്‍മാണ കമ്പനി നീക്കിയിട്ടുണ്ട്.

 

Comments