Thursday , June 26 2025, 7:08 am

ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റത്: ആരോപണവുമായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.വി പ്രകാശ് നിലമ്പൂരില്‍ തോറ്റതെന്നാണ് എം.വി ഗോവിന്ദന്റെ ആരോപണം. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര്യാടന്‍ ഷൗക്കത്തിനെതിരെ ആരോപണവുമായി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്.

വി.വി പ്രകാശിന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണെന്നും ലേഖനത്തില്‍ പറയുന്നു. ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വി.വി പ്രകാശ് തോറ്റത്. പി.വി അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂര്‍ വിധിയെഴുതുമെന്നും ലേഖനത്തില്‍ പറയുന്നു.

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് നേതാക്കളുമായി അന്‍വര്‍ ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായി ഉണ്ടായതാണ്. പി.വി അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനക്ക് നിലമ്പൂരിലെ ജനങ്ങള്‍ കൂട്ട് നില്‍ക്കില്ല. നിലമ്പൂര്‍ വലതുപക്ഷ കോട്ടയല്ല. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ കാഹളം നിലമ്പൂരില്‍ നിന്ന് ഉയരുമെന്നും നിലമ്പൂരില്‍ സര്‍ക്കാരിന്റെ ഭരണമികവ് നേട്ടമാകുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Comments