Thursday , June 26 2025, 8:40 am

മോതിരക്കണ്ണി – സജീവ് ഉച്ചക്കാവില്‍


സജീവ് ഉച്ചക്കാവില്‍


വടക്കെമലബാറില്‍, തെയ്യങ്ങള്‍ അരങ്ങൊഴിഞ്ഞു കൊണ്ടിരിക്കുന്ന വേനലറുതിയില്‍, വിശാലമായ ചെങ്കല്‍മേടുകളിലെ കാവുകളില്‍ നിന്നും കുറ്റിക്കാടുകളില്‍ നിന്നും ആകര്‍ഷകമായ മഞ്ഞപ്പൂക്കള്‍ തുറ്റുപൂത്ത് മോതിരക്കണ്ണികള്‍ മഴക്കാലത്തെ വരവേല്‍ക്കുകയായി..
പോക്കുവെയില്‍ ഉരുക്കി പണിത സ്വര്‍ണ വര്‍ണ്ണത്തിലുള്ള പൂക്കള്‍ വാരി വാരിയണിഞ്ഞ് ഈ വേനലും ഞങ്ങള്‍ അതിജീവിച്ചു എന്ന ആഘോഷത്തോടെ..

ഇന്ത്യയിലുടനീളം വരണ്ട കുറ്റിക്കാടുകളിലൊക്കെ (Scrub jungle) ഇവ കണ്ടുവരുന്നുണ്ട്. ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ വളരാന്‍ കഴിയുന്ന അനുകൂലനങ്ങളാല്‍ അനുഗ്രഹീതമാണ് ഈ സസ്യം. തൊട്ടടുത്ത മരങ്ങളില്‍ കൊളുത്തിപ്പിടിച്ച് കയറി വളരുന്ന (scandent)നല്ല ഉറപ്പുള്ള ഒരു മരവള്ളിയാണിത് (woody climber). ഇങ്ങനെ കൊളുത്തിപ്പിടിക്കാന്‍ ഇവയുടെ ശാഖകള്‍ മോതിരങ്ങള്‍ പോലെ രൂപാന്തരപ്പെട്ടിട്ടുണ്ട്. മോതിരക്കണ്ണി എന്ന പേര് ഇങ്ങനെ ലഭിച്ചതാണ്. കാര്‍ത്തോട്ടി എന്ന് ഒരു പ്രാദേശികപേരുമുണ്ട്.

നല്ല നിറവും ധാരാളം പൂമ്പൊടിയും തേനുമായി വിടരുന്ന പൂവുകളാല്‍ ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിനു തന്നെ നിദാനമായ തേനീച്ചകളുള്‍പെടെ ഷഡ്പദങ്ങള്‍ക്ക് സദ്യയൊരുക്കുകയും ഇവയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും ഒപ്പം പരാഗണം നടത്തിയെടുത്ത് കായ്കള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു ഈ സസ്യങ്ങള്‍.

മൂപ്പെത്തുമ്പോള്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറത്തില്‍ നില്‍ക്കുന്ന ഫലങ്ങള്‍ ചെറുകിളികള്‍ക്കും അണ്ണാന്‍ തുടങ്ങിയ മരംകേറികള്‍ക്കും പ്രിയതരമായതുകൊണ്ട് ഇവ മുഖേന വിത്തുവിതരണവും നടക്കുന്നു.

ഹ്യുഗോണിയ മിസ്റ്റാക്‌സ് (Hugonia mystax ) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഈ ചെടി ലിനേസിയേ (Linaceae) സസ്യ കുടുംബത്തില്‍ പെട്ടതാണ്. സസ്യശരീരത്തിലെ നാരുകള്‍ക്ക് പ്രസിദ്ധമാണ് ഈ കുടുംബം. ചണനൂലും തുണിയും നിര്‍മ്മിക്കുന്ന നാരിനും, ചണവിത്ത് എന്നറിയപ്പെടുന്ന പോഷകസമൃദ്ധമായ വിത്തുകള്‍ക്കും വേണ്ടി വളര്‍ത്തുന്ന പൂച്ചെടിയായ ഫ്‌ലാക്‌സ് (Linum usitatissimum) ഈ കുടുംബത്തിലെയാണ്.

മീശ (moustache) പിരിച്ചു വച്ച പോലെയുള്ള കൊളുത്തുകള്‍ ഉള്ളതുകൊണ്ട് മീശ എന്നര്‍ത്ഥം വരുന്ന മിസ്റ്റാക്‌സ് എന്ന ലാറ്റിന്‍ (mystax) പദമാണ് ഈ ചെടിയുടെ സ്പീഷിസ് പേരായത്.

ധാരാളം ഔഷധ ഗുണങ്ങള്‍ ഉള്ള മോതിരക്കണ്ണി വാതചികിത്സ മുതല്‍ പാമ്പുകടിക്കുവരെ ഔഷധമായി ഉപയോഗിച്ചുവരുന്നു. സൂക്ഷ്മാണുക്കളെ ചെറുക്കാന്‍(antimicrobial) കഴിവുള്ളതുകൊണ്ട് മുറിവുകള്‍ ഉണക്കാനും ഉത്തമമത്രെ. കാസര്‍ഗോഡ് ജില്ലയില്‍ ഇവയുടെ വള്ളി ചീന്തിയെടുത്ത് കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന ഉറപ്പുള്ള കൊട്ടകള്‍ മെടഞ്ഞെടുക്കുന്നുണ്ട്.

വേനലറുതി ചുട്ടു പുഴുങ്ങുന്ന തുറസുകളില്‍ ഷഡ്പദങ്ങള്‍ക്ക് തേന്‍ നല്‍കി,കിളികള്‍ക്ക് ഫലങ്ങള്‍ നല്‍കി, മനുഷ്യന് മരുന്നും നാരും മനോജ്ഞമായ കാഴ്ചയുടെ കുളിരും നല്‍കി, ഉദാരമായ മറ്റനേകം പാരസ്പര്യങ്ങളില്‍ കൃതാര്‍ത്ഥയായി, മോതിരക്കണ്ണി നില്‍ക്കുന്നു.

തിരികെ നമ്മള്‍ എന്തു നല്‍കി ? ഒരു ചോദ്യം ഉദിച്ചു
ഉത്തരം അനാഥവ്യസനങ്ങള്‍ കൊണ്ട് ഇരുണ്ട് ഇരുണ്ട് അസ്തമിച്ചു..

Comments