Friday , June 27 2025, 12:23 pm

മേപ്പാടിയില്‍ വീടില്ലാതെ മാറ്റിപ്പാര്‍പ്പിക്കല്‍; ഭൂമി ഒഴിയാന്‍ 25 കുടുംബങ്ങള്‍ക്ക് നോട്ടിസ്

മേപ്പാടി: 2009ല്‍ ഭൂമി നിരങ്ങി നീങ്ങല്‍ (സോയില്‍ പൈപ്പിങ്) റിപ്പോര്‍ട്ട് ചെയ്ത മേപ്പാടി ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ കുന്ദമംഗലം വയലിലെ കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍. 25ഓളം കുടുംബങ്ങള്‍ക്ക് അധികൃതര്‍ ഭൂമി ഒഴിയാന്‍ നോട്ടിസ് നല്‍കി. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

2009ല്‍ പ്രദേശത്തെ എരുമക്കൊല്ലി ഫാത്തിമ ഫാം എസ്റ്റേറ്റിനോട് ചേര്‍ന്ന ജനവാസമേഖലയിലാണ് ഭൂമി നിരങ്ങിനീങ്ങല്‍ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തത്. വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ പ്രദേശത്തെ ചില ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഇവര്‍ക്കായി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുക്കം കുന്നില്‍ ഭൂമി അനുവദിക്കുകയും ചെയ്തു. എന്നാല്‍ വീട് നിര്‍മിച്ചുനല്‍കുകയോ തുക അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെ കുടുംബങ്ങള്‍ വയലില്‍ തന്നെ തുടര്‍ന്നു. ഇവരോടാണ് വീട് നിര്‍മിച്ചുനല്‍കുകയോ തുക അനുവദിക്കുകയോ ചെയ്യാതെ ഭൂമി ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമിമാത്രം നല്‍കിയാല്‍ എങ്ങനെ താമസിക്കുമെന്നാണ് കുടുംബങ്ങളുടെ ചോദ്യം.

നിരവധി കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് കുന്ദമംഗലം വയല്‍. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. കുന്നിന്‍മുകളില്‍ നിന്നുള്ള വെള്ളം സുരക്ഷിതമായി ഒഴുകി പോകാന്‍ സൗകര്യമൊരുക്കണമെന്നും കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. ഭൂമി നിരങ്ങിനീങ്ങിയതോടെ പത്തിലേറെ വീടുകള്‍ക്ക് വിള്ളല്‍ വീണു. റോഡുകള്‍ വിണ്ടുകീറി ഗതാഗത യോഗ്യമല്ലാതായി. ഭൂമിക്കടിയിലൂടെ ജലപ്രവാഹമുള്ളതിനാലാണ് ഇത്തരം പ്രതിഭാസമെന്നായിരുന്നു കണ്ടെത്തല്‍. അതേസമയം കുടിയിറക്ക് ഭീഷണിയുമായി ബന്ധപ്പെട്ട് അടുത്തദിവസം തന്നെ യോഗം വിളിച്ചുചേര്‍ക്കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.

 

Comments