Thursday , June 26 2025, 10:28 am

നേരിട്ടെത്തിയാലേ കേസെടുക്കൂ എന്ന് പൊലീസ്; മര്‍ദനമേറ്റ വ്യാപാരി സ്‌ട്രെച്ചറില്‍ മെഡിക്കല്‍കോളേജ് സ്റ്റേഷനിലെത്തി

കോഴിക്കോട്: അക്രമം തടയാന്‍ ശ്രമിക്കവേ മര്‍ദനമേറ്റ വ്യാപാരി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതില്‍ വേറിട്ട പ്രതിഷേധം. പൂവാട്ടുപറമ്പിലെ പലചരക്ക് വ്യാപാരി ചെമ്പക്കോട്ട് ബിജുവാണ് സ്‌ടെച്ചറില്‍ കിടന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഏപ്രില്‍ 13ന് വിഷു തലേന്ന് രാത്രി കടപൂട്ടി ബിജു വീട്ടിലേക്ക് പോകുമ്പോള്‍ പൂവാട്ടുപറമ്പ് ടൗണ്‍ പള്ളിക്ക് സമീപത്ത് ആള്‍ കൂട്ടം യുവാവിനെ ആക്രമിക്കുന്നത് കണ്ടു.

യുവാവിനെ രക്ഷിക്കാന്‍ ഇടപെട്ടതോടെ ആള്‍ക്കൂട്ടം ബിജുവിനെതിരെ തിരിയുകയും കാലിന് അടിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയപ്പോള്‍ കാലിന് കടുത്ത വേദന ഉണ്ടായതോടെ ജില്ല സഹകരണ ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴാണ് കാലിന് പൊട്ടലുണ്ടെന്നും പ്ലാസ്റ്ററിട്ട് ഒന്നരമാസം വിശ്രമിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് പ്ലാസ്റ്ററിട്ട് വീട്ടില്‍ വിശ്രമം തുടങ്ങി. ഇതിനിടെ തന്നെ മര്‍ദിച്ചവര്‍ക്കെതിരെ പരാതി തയാറാക്കി ഏപ്രില്‍ 20ന് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും കേസെടുക്കാന്‍ തയാറായില്ല.

പരാതിക്കാരന്‍ നേരിട്ടുവരാതെ കേസെടുക്കാനാവില്ലെന്നായിരുന്നു പൊലീസുകാര്‍ പറഞ്ഞത്. തുടര്‍ന്ന് സി.പി.എം ജില്ല കമ്മിറ്റിയംഗം ഷൈപു അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ട് എസ്.എച്ച്.ഒയോട് സംസാരിച്ചപ്പോഴും എഫ്.ഐ.ആര്‍ ഇടാന്‍ തയാറാവാതെ പൊലീസ് പരാതി വെച്ച് താമസിപ്പിക്കുകയായിരുന്നു.

തുടര്‍ന്നാണ് കാലിന് പരിക്കേറ്റ ബിജുവിനെ സി.പി.എം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ബുധനാഴ്ച ആംബലന്‍സില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പരാതിയില്‍ കേസെടുക്കാത്തതിനെ ചൊല്ലി ചെറിയ വാക്‌പോരും പൊലീസുകാരും പരാതിക്കാരും തമ്മില്‍ ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് അസി. കമീഷണര്‍ എ. ഉമേഷ് ഇടപെട്ട് പരാതിക്കാരുമായി സംസാരിച്ച് കേസെടുക്കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. വൈകീട്ടോടെ പൊലീസ് കേസെടുക്കുകയും ചെയ്തു.

 

Comments