Thursday , June 26 2025, 6:50 pm

‘ഉത്തരവാദിത്തം കാണിക്കണം’; ഹേമകമ്മറ്റി റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയതെന്ന പാര്‍വതിയുടെ ചോദ്യത്തിനെതിരെ മാല പാര്‍വതി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടി പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശത്തില്‍ തുറന്ന കത്തുമായി നടി മാലാ പാര്‍വതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന് പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വതി തിരുവോത്തിന് തുറന്ന കത്തുമായി മാല പാര്‍വതി രംഗത്തെത്തിയത്. സര്‍ക്കാരിനോട് ചോദ്യം ഉന്നയിക്കുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് മാല പാര്‍വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോടതിയില്‍ പോയി നമ്മുടെ പരാതി പറയാതെ, നമ്മുടെ പക്ഷം പറയാതെ, നിയമ നടപടി ഉണ്ടാകണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ലെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ചര വര്‍ഷമായല്ലോയെന്നും എന്തെങ്കിലും തീരുമാനമായോ എന്നും പാര്‍വതി തിരുവോത്ത് ചോദിച്ചു. ഇതിനെതിരെയാണ് തുറന്ന കത്തുമായി മാല പാര്‍വതി രംഗത്തെത്തിയത്.

അഞ്ച് വര്‍ഷമായി, സര്‍ക്കാര്‍ എന്ത് ചെയ്തു, എന്ന് പാര്‍വ്വതി തിരുവോത്തിന്റെ ചോദ്യത്തെ വിസ്മയത്തോടെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളു. ഹേമാ കമ്മിറ്റി വച്ചതും രൂപീകരിച്ചതും, പ്രവര്‍ത്തനങ്ങളും, സ്ത്രീകളെ ഇന്‍ഡസ്ട്രീയിലേക്ക് കൊണ്ട് വരാന്‍ അക്കാദമി ചെയ്യുന്ന കാര്യങ്ങളും ,കരട് രേഖ ചമയ്ക്കുന്നതിന്റെ ചര്‍ച്ചകളും ഒന്നും കാണാതെ പോകുന്നുണ്ടോ എന്നൊരു സംശയം. മറ്റൊരു സംസ്ഥാനവും, ചിന്തിക്കാത്ത കാര്യം ചെയ്ത് തുടങ്ങിയ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാമായിരുന്നു.
ഒരു സഹപ്രവര്‍ത്തക, എന്നോട് രഹസ്യമായി പങ്കുവച്ച ഒരു ദുരനുഭവം, കമ്മറ്റിയുടെ മുന്നില്‍ ഞാന്‍ പറഞ്ഞത്.. സിനിമയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്.. എനിക്കറിയാവുന്നതെല്ലാം അവരും അറിയണം എന്ന ആഗ്രഹത്തിലാണ് -നാളെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ വരുന്ന സ്ത്രീകള്‍ക്ക് ഗുണമാകും എന്ന ആഗ്രഹത്താല്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കു വച്ച ആ വിഷയങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇട്ടു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി. എന്റെ സ്വന്തം അനുഭവങ്ങള സംബന്ധിച്ച് തെളിവ് കൊടുക്കാന്‍, പോയപ്പോള്‍,ആ വിഷയത്തെ കുറിച്ച് ഒരു അറിവും ഇല്ലാത്തവരെ സാക്ഷിയാകാന്‍ വിളിക്കുന്നു എന്നും, അതവരുടെ ജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു എന്നും അറിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത വിഷമമുണ്ടായി.

കോടതിയില്‍ മൊഴി കൊടുക്കാന്‍ മൂന്ന് തവണ നോട്ടീസ് വന്നു. എനിക്കും വന്നിരുന്നു. സുപ്രീം കോടതിയിലെ കേസ് ഉള്ളത് കൊണ്ട് കോടതിയില്‍ പോയില്ല. പക്ഷേ നട്ടെല്ലുള്ള, നിലപാടുള്ള സഹപ്രവര്‍ത്തകരും പോകാത്തത് എന്നെ വിസ്മയിപ്പിച്ചു. കോടതിയില്‍ പോയി നമ്മുടെ പരാതി പറയാതെ, നമ്മുടെ പക്ഷം പറയാതെ, നിയമ നടപടി ഉണ്ടാകണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. ഗവണ്‍മെന്റ് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? ഹേമാ കമ്മിറ്റിയില്‍ മൊഴി കൊടുത്ത പ്രകാരം, കേസെടുത്ത് പ്രതികളെ ശിക്ഷിക്കട്ടെ, കൂടുതല്‍ ചോദ്യോത്തരം ഒന്നും വേണ്ട എന്നാണോ?- മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

Comments