Thursday , June 26 2025, 9:49 am

കുഞ്ഞാലി മുതല്‍ സ്വരാജ് വരെ

1967 ൽ നിന്ന് 2025ലേക്കുള്ള ഒരു ജംപ് കട്ടാണ് നിലമ്പൂരിൽ സി.പി.എമ്മിന് എം. സ്വരാജ് .സഖാവ് കുഞ്ഞാലിയിൽ നിന്ന് സഖാവ് സ്വരാജിലേക്കുള്ള ഒരു കുതിപ്പ് . ഇടയ്ക്കൊരു ശ്രീരാമകൃഷണനും ദേവദാസ് പൊറ്റക്കാടുമുണ്ടെങ്കിലും സഖാക്കൾക്ക് കുഞ്ഞാലിയെ പറയാനാണ് ഇഷ്ടം . എന്നു വെച്ചാൽ സി.പി.എം ചിഹ്നത്തിൽ ചാലിയാർ പുഴയിൽ ജയിക്കാനൊരു പാലമിട്ടാൽ അത് കെ. കുഞ്ഞാലിയിൽ നിന്നാവുമെന്ന് . 1965 ലും 67 ലും കുഞ്ഞാലി ജയിച്ചു. 65 ൽ നിയമസഭ കൂടിയില്ല . തൂക്കു സഭയെന്ന് പറഞ്ഞ് 64 ൽ തുടങ്ങിയ രാഷ്ട്രപതി ഭരണം നീണ്ടു . 67 വരെ . 67 ലെ തിരഞ്ഞെടുപ്പിൽ കുഞ്ഞാലി വീണ്ടും ജയിച്ചെത്തി . പക്ഷെ ആയുസിൻ്റെ പുസതകത്തിൽ 1969 ൽ ചുവന്ന വര വീണു കുഞ്ഞാലി വെടിയേറ്റു മരിച്ചു. ചുള്ളിയോട് പാർട്ടി ഓഫീസ് മുറ്റത്ത് .അങ്ങനെ കുഞ്ഞാലി രക്തസാക്ഷിയായി. ആര്യാടൻ മുഹമ്മദ് ജയിലിലുമായി. ഒരു വർഷം കഴിഞ്ഞ് ആര്യാടനെ കോടതി വെറുതെ വിട്ടു .കുഞ്ഞാലി പട്ടാളക്കാരനായിരുന്നു. ബീഡിത്തൊഴിലാളിയായിരുന്നു .കാളികാവ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും എ.ഐ.ടി.യു.സി വിലും പ്രധാന പ്രവർത്തനക്കാലം . പാർട്ടി പിളർന്ന് അഞ്ചാം വർഷം കുഞ്ഞാലിയും പോയി . കുഞ്ഞാലി ഒരു വികാരമായിരുന്നു ഏറനാടിൻ്റെ . പക്ഷെ കുഞ്ഞാലി മരിച്ച് തൊട്ടടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റു. പടല പിണക്കത്തിനിടയിലും കോൺഗ്രസിൻ്റെ തന്നെ എം.പി ഗംഗാധരനാണ് ജയിച്ചത്. അതും കഴിഞ്ഞ് ജയിച്ചെത്തിയത് കുഞ്ഞാലിക്കൊലക്കേസ് പ്രതി ആര്യാടൻ മുഹമ്മദ് . 2016 വരെ എട്ടു തിരഞ്ഞെടുപ്പുകളിലായി രണ്ടു പതിറ്റാണ്ട് മണ്ഡലം ആര്യാടനൊപ്പം നിന്നു. 2016 ൽ ആര്യാടൻ ഒഴിഞ്ഞപ്പോഴും 2021 ലും സ്വതന്ത്ര പരീക്ഷണം നടത്തി ഇടതുമുന്നണി മണ്ഡലം പിടിച്ചു. അതുകൊണ്ടാണ് പറഞ്ഞത് സ്വരാജിനായി പാർട്ടി ഹാൻഡിലുകൾ പാടി നടക്കുന്നത് കുഞ്ഞാലി ലെഗസിയാണെന്ന്. 55 വർഷം മുന്നേ മരിച്ച സഖാവ് ജീവിക്കുന്നു ഇനിയും . 46 വയസുകാരനായ സ്വരാജിലൂടെ.

Comments